
വിവാഹ മോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി. ഫോൺ സംഭാഷണം സ്വകാര്യതയുടെ ലംഘനമായി കാണാനാകില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചിന്റെ സുപ്രധാന വിധിയിൽ വ്യക്തമാക്കി. വിവാഹമോചന കേസിൽ ഭാര്യയുടെ ഫോൺ സംഭാഷണം തെളിവായി ഹാജരാക്കിയത് തള്ളിയ പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.
വിവാഹ മോചനക്കേസിൽ ഭർത്താവ് ഹാജരാക്കിയ ഫോൺ സംഭാഷണം പഞ്ചാബ് ഹൈക്കോടതി തള്ളിയിരുന്നു. സ്വകാര്യത ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതിയുടെ നടപടി. എന്നാൽ ഫോൺ സംഭാഷണം സ്വകാര്യതയുടെ ലംഘനമായി കാണാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. കേസിലെ തെളിവായാണ് ഇതു പരിഗണിക്കേണ്ടതെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
തെളിവ് നിയമത്തിന്റെ 122–ാം വകുപ്പ് അനുസരിച്ച് ഭർത്താവും ഭാര്യയുമായുള്ള സംഭാഷണം അവർ തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ്. എന്നാൽ വിവാഹ മോചന കേസിലാണെങ്കിൽ അതൊരു തെളിവായി കണക്കാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.











