
കന്നഡസിനിമയിലെ സൂപ്പർ സ്റ്റാർ ദർശൻ തുഗുദീപ അറസ്റ്റിലായത് കൊലപാതകക്കേസിലാണെന്നാണ് ബംഗളുരു പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. നഗരത്തിലെ കാമാക്ഷിപാളയത്തെ അഴുക്കുചാലിൽ നിന്ന് അജ്ഞാത മൃതദേഹം പോലീസ് കണ്ടെടുത്തിരുന്നു. തെരുവുപട്ടികൾ മൃതദേഹം കടിച്ചുവലിക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി(33) എന്നയാളുടേതാണ് മൃതദേഹമെന്നു പോലീസ് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടതാണെന്നു മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അതിനിടയിൽ മൂന്ന് പേർ ഗിരിനഗർ പോലീസ് സ്റ്റേഷനിലെത്തി സാമ്പത്തിക തർക്കത്തിന്റെ പേരിൽ തങ്ങളാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നു ഏറ്റുപറഞ്ഞു. സംശയം തോന്നിയ പോലീസ് അവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സൂപ്പർ സ്റ്റാർ ദർശന് കൊലപാതകത്തിൽ പങ്കുണ്ടെന്നു വ്യക്തമായത്.
ചലച്ചിത്രനടി പവിത്ര ഗൗഡയെ രേണുകസ്വാമി അശ്ലീല സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തിയിരുന്നു. ദർശനുമായി അടുത്ത ബന്ധമുള്ള നടിയാണ് പവിത്ര ഗൗഡ. ദർശൻ ചിത്രദുർഗയിലെ ഫാൻസ് അസോസിയേഷൻ പ്രസിഡന്റിനെ വിളിച്ച് രേണുക സ്വാമിയെ കണ്ടെത്താൻ ആവശ്യപ്പെട്ടു. ബംഗളുരുവിലേക്ക് കൊണ്ടുവന്ന രേണുകസ്വാമിയെ ഒരു ഷെഡിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് കൊല പ്പെടുത്തുകയായിരുന്നത്രെ. മൃതദേഹം അഴുക്കുചാലിൽ വലിച്ചെറിയുകയും ചെയ്തു. മൈസൂരുവിലെ ഫാം ഹൗസിൽ നിന്നാണ് ദർശനെ അറസ്സുചെയ്തത്. ബംഗളുരുവിലെത്തിച്ച അയാളെയും പിടിയിലായ മറ്റുചിലരെയും ചോദ്യം ചെയ്തു വരികയാണെന്ന് ബംഗളുരു സിറ്റി പോലീസ് കമ്മീഷണർ ദയാനന്ദ മാധ്യമങ്ങളോട് പറഞ്ഞു.