
ഒമ്പത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടന്ന നാസയുടെ ബഹിരാകാശ യാത്രികരായ ഇന്ത്യൻ വംശജ സുനിത വില്യംസും ബുച് വിൽമോറും ഭൂമിയിലേക്കെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. അപ്പോഴും സുനിതയുടെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്ന ഒരു ഇന്ത്യൻ ഗ്രാമമുണ്ട്. സുനിതയുടെ പൂർവികരുടെ ജന്മനാട്.
ഗുജറാത്തിലെ ജുലാസൻ എന്ന ഗ്രാമത്തിലാണ് സുനിതയുടെ പൂർവികൾ ജനിച്ച് വളർന്നത്. സുനിതയുടെ അച്ഛൻ ദീപക് പാണ്ഡ്യ ഒരു ന്യൂറോസയന്റിസ്റ്റ് ആയിരുന്നു. അദ്ദേഹവും ഭാര്യയുമാണ് ഇവിടെ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. അച്ഛനും, മുത്തശ്ശിയും മുത്തശനുമെല്ലാം പിന്നീട് പലതവണ ഈ ഗ്രാമത്തിലേക്കെത്തിയിരുന്നു. 1972, 2007, 2013 വർഷങ്ങളിൽ ഇവർ ജുലാസൻ ഗ്രാമം സന്ദർശിച്ചിരുന്നു. സുനിതയുടെ മുത്തച്ഛന്റെയും മുത്തശിയുടെയും പേരിൽ ഇവിടെ ഒരു ലൈബ്രറിയുമുണ്ട്. 2020ലാണ് സുനിതയുടെ മുത്തച്ഛൻ അന്തരിച്ചത്.
ഏകദേശം 7000 പേരാണ് ജുലാസൻ ഗ്രാമത്തിലുള്ളത്. ഐഎസ്എസിൽ തങ്ങിപ്പോയ സുനിതയെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി പ്രദേശവാസികൾ ദിവസവും പ്രാർത്ഥനകൾ നടത്തിയിരുന്നു. കെടാവിളക്ക് സൂക്ഷിച്ചിരുന്നു. ഇപ്പോൾ സുനിത തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് ഗ്രാമവാസികൾ.
നാസ അസ്‌ട്രോനട്ട് ആയി ജോലിയെടുത്തു തുടങ്ങുന്നതിനു മുമ്പ് സുനിത അമേരിക്കൻ സൈന്യത്തിൽ ഹെലികോപ്റ്റർ പൈലറ്റായിരുന്നു. ആ കാലത്താണ് മൈക്കിളിനെ പരിചയപ്പെടുന്നത്. മൈക്കിൾ ജെ വില്ല്യംസും സുനിതയും ‘കണ്ടുമുട്ടുന്നത്’ 1987ൽ മേരിലാൻഡിലുളള നേവൽ അക്കാദമിയിൽ വച്ചാണ്. ഇരുവർക്കുമിടയിൽ തളിർത്ത മനോഹരമായ സൗഹൃദം അവർ തുടരുകയാണ്. അവരുടെ വിവാഹത്തിന് കുറച്ചു പേരെ മാത്രമായിരുന്നു ക്ഷണിച്ചിരുന്നത്. വിവാഹ ജീവിതത്തിൽ കുട്ടികളൊന്നും പിറന്നില്ലെങ്കിലും. ഇന്ത്യയിൽ നിന്ന് ഒരു പെൺകുട്ടിയെ ദത്തെടുക്കാനുള്ള തീവ്രമായ ആഗ്രഹം സുനിത അറിയിച്ചിരുന്നു.











