
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ സുധാകരനും കെ മുരളീധരനും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾ കരുനീക്കം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് കെ സുധാകരനും കെ മുരളീധരനും തമ്മിൽ ചർച്ച നടത്തിയത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് കെ മുരളീധരന്. കെ സുധാകരനാകട്ടെ കെ സി വേണുഗോപാലിനായി പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാൽ, തന്റെ പഴയനിലപാടിൽ മാറ്റമുണ്ടെന്ന സൂചനയാണ് സുധാകരൻ ഇപ്പോൾ നൽകുന്നത്. പഴയ നിലപാടിൽ തന്നെ ഉറച്ചുനിൽക്കാൻ താൻ 'പൂഴിയല്ല' എന്നായിരുന്നു സുധാകരന്റെ പ്രതികരണം.
മുഖ്യമന്ത്രി സ്ഥാനത്തിനായി പരിഗണിക്കപ്പെടുന്ന നേതാക്കൾ ഓരോ എം.എൽ.എമാരുമായും നേരിട്ടുള്ള ആശയവിനിമയം നടത്തി പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാർട്ടി വേദികളിൽ തന്റെ അന്തിമ നിലപാട് മുരളീധരൻ വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും.










