
ന്യൂഡൽഹി: അധികാരത്തിലുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിന്റെ പേരിൽ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയോ ശിക്ഷാ നടപടികൾക്ക് വിധേയമാക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ വ്യക്തമാക്കി. അത്തരം നടപടികൾ ഭരണഘടനാ വിരുദ്ധവും അധികാര ദുർവിനിയോഗവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ദേശീയ നിയമ സർവ്വകലാശാലയുടെ എൽ.എൽ.എം. കൊൺവൊക്കേഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സമൂഹത്തിൽ അധികാരികളെ ചോദ്യം ചെയ്യുന്നത് വെല്ലുവിളിയല്ലെന്നും, മറിച്ച് അത് പൗരത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെയും ഭാഗമാണെന്നും ജസ്റ്റിസ് ഭൂയാൻ വ്യക്തമാക്കി.
ഭരണഘടന ചിന്തകളിൽ ഏകാഭിപ്രായമല്ല ആവശ്യപ്പെടുന്നത്. മറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുള്ളവർക്ക് തുല്യ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമാണ് നൽകുന്നത്.
വിയോജിപ്പുകളെ നിശബ്ദമാക്കാനോ ശിക്ഷിക്കാനോ ശ്രമിക്കുന്നത് അസഹിഷ്ണുതയാണ്. ഇത് ഭരണഘടനാ തത്വങ്ങൾക്ക് എതിരാണ്.
സർവ്വകലാശാലകൾ സ്വതന്ത്ര ചിന്തയും ആരോഗ്യകരമായ സംവാദങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളായി മാറണം.
വിദ്യാർത്ഥി പ്രതിഷേധങ്ങളും അതിനെത്തുടർന്നുണ്ടായ വിവാദങ്ങളും രാജ്യത്തെ വിവിധ നിയമ സർവ്വകലാശാലകളിൽ ചർച്ചയായ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ഉജ്ജൽ ഭൂയാന്റെ ഈ നിർണായക പരാമർശങ്ങൾ.










