
മലപ്പുറം: എസ്എസ്എൽസി പരീക്ഷാഫലം വന്നതിന് പിന്നാലെ വിദ്യാർത്ഥി ജീവനൊടുക്കി. പുൽപ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദ്ദിന്റെ മകൻ മുഹമ്മദ് ഷംസാൻ (15)ആണ് മരിച്ചത്. പൂക്കൊളത്തൂർ സിഎച്ച്എംഎച്ച്എസ് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ഷംസാന് ഉയർന്ന മാർക്ക് നേടാനായില്ലെന്നാണ് വിവരം. ഇതാകാം പതിനഞ്ചുകാരന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര കഴിഞ്ഞാണ് ഷംസാൻ കുളിമുറിയിൽ തൂങ്ങിമരിച്ചത്. കുളിമുറിയിൽ കയറിയ ഷംസാനെ ഉമ്മ പുറത്ത് നിന്ന് വിളിച്ചെങ്കിലും മറുപടിയൊന്നും വന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ ഉമ്മ വാതിൽ പൊളിച്ചു നോക്കി. അപ്പോൾ വെന്റിലേറ്ററിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രണ്ടു വിഷയങ്ങളിൽ എ പ്ലസ് നേടിയ ഷംസാന് ഒരു വിഷയത്തിൽ എ ഗ്രേഡാണ് കിട്ടിയത്. മറ്റ് രണ്ടു വിഷയങ്ങളിൽ ബി പ്ലസും ഒരു വിഷയത്തിൽ സി പ്ലസുമാണ് ലഭിച്ചത്. മൂന്ന് വിഷയത്തിൽ സി ഗ്രേഡാണ് നേടാനായത്. കെമിസ്ട്രിയിൽ ഡി ഗ്രേഡാണ് ലഭിച്ചത്. ഞായർ പകൽ ഒന്നിന് കാരാപ്പറമ്പ് സ്‌കൂളിൽ പൊതുദർശനത്തിനുശേഷം രണ്ടിന് കാരാപ്പറമ്പ് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കും. ഉമ്മ: ഫാത്തിമ, കൊണ്ടോട്ടി. സഹോദരങ്ങൾ: പൈലറ്റ് പരിശീലനം നടത്തുന്ന സജ്‌മിൽ, ഫൗസാൻ, അഫ്‌നാൻ.










