
അമ്മയുടെ അറിവോടെ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന പരാതിയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമ്മയെയും രണ്ടാനച്ഛനെയും മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാനച്ഛൻ പീഡിപ്പിച്ചെന്നും ഇക്കാര്യം അമ്മയോട് പറഞ്ഞിട്ടും പ്രതികരിച്ചില്ലെന്നുമാണ് പെൺകുട്ടിയുടെ പരാതി. ചെന്നിത്തലയിൽ വാടകയ്ക്കു താമസിക്കുന്ന മുപ്പത്തിയൊൻപതുകാരിയും രണ്ടാം ഭർത്താവായ നാൽപത്തിയഞ്ചുകാരനുമാണ് അറസ്റ്റിലായത്.
2024 സെപ്റ്റംബറിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. വീട്ടിൽ സിനിമ കാണുന്നതിനിടെയാണ് രണ്ടാനച്ഛൻ പീഡനത്തിനിരയാക്കുകയായിരുന്നു. ഈ വിവരം അമ്മയോടുപറഞ്ഞെങ്കിലും അമ്മ പ്രശ്നത്തിൽ ഇടപെട്ടില്ല. പിന്നീടും കുട്ടിയെ മാനസികമായി തളർത്തുന്ന തരത്തിലുള്ള പെരുമാറ്റം ഇയാളിൽനിന്നുണ്ടായി. അപ്പോഴും പെൺകുട്ടിയുടെ അമ്മ മൗനംപാലിക്കുകയായിരുന്നു.
തുടർന്ന് കഴിഞ്ഞദിവസം കുട്ടി നേരിട്ട് മാന്നാർ പോലീസ് സ്റ്റേഷനിലെത്തി. മുൻപുനടന്ന പീഡന വിവരം ഉൾപ്പെടെ വ്യക്തമാക്കി പരാതി നൽകുകയും ചെയ്തു. തുടർന്ന് മാന്നാർ ഇൻസ്പെക്ടർ രജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. ചെങ്ങന്നൂർ കോടതി ഇവരെ റിമാൻഡുചെയ്തു.











