
മലയാള സിനിമയിലെ ബഹുമുഖ പ്രതിഭകളിലൊരാണ് വിടപറഞ്ഞ ശ്രീനിവാസൻ. തിരക്കഥാകൃത്ത്, നടൻ, സംവിധായകൻ എന്നീ നിലകളിൽ തിളങ്ങിയ ശ്രീനിവാസൻ എന്നും പറയാൻ ശ്രമിച്ചത് സാധാരണക്കാരുടെ ജീവിതങ്ങളെ കുറിച്ചാണ്. ആക്ഷേപഹാസ്യത്തിന്റെയും സമൂഹത്തെ നിരീക്ഷിക്കുന്ന നിരീക്ഷണശേഷിയുടെയും ചേരലിലൂടെ, നിസ്സഹായരായ മനുഷ്യരുടെ വേദനകളും പ്രതിസന്ധികളും അദ്ദേഹം തന്റെ സൃഷ്ടികളിൽ പ്രതിഫലിപ്പിച്ചിരുന്നു.
ശ്രീനിവാസൻ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നിവ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളാണ്. 1991-ൽ പുറത്തിറങ്ങിയ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിൽ ഇന്നും ചർച്ചാവിഷയം ആയി നിലനിൽക്കുന്നു.
ജീവിതവും വിദ്യാഭ്യാസവും:
1956 ഏപ്രിൽ 4-ന് തലശേരിക്കടുത്തുള്ള പാട്യത്തിൽ ജനിച്ച ശ്രീനിവാസൻ, മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളജിൽ ബിരുദം നേടി, മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്ര അഭിനേതാവായി പരിശീലനം പൂർത്തിയാക്കി. 1977-ൽ പി.എ. ബക്കറുടെ മണിമുഴക്കം എന്ന ചിത്രത്തിലൂടെ അഭിനയമേഖലയിൽ അരങ്ങേറ്റം കുറിച്ചു. പ്രശസ്ത താരം രജനികാന്ത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപാഠിയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹം തിരക്കഥാരചനയിലേക്കും കടന്നു.
തിരക്കഥാകൃത്ത്‍:
ശ്രീനിവാസൻ ആദ്യ തിരക്കഥ പൂച്ചയ്ക്ക് ഒരു മൂക്കുത്തി എന്ന സിനിമയുടേതാണ്. പിന്നീട് സന്മസുളളവർക്ക് സമാധാനം, ടി.പി. ബാലഗോപാലൻ എംഎ, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, സന്ദേശം, മഴയെത്തും മുമ്പേ, ഞാൻ പ്രകാശൻ എന്നിവ ഉൾപ്പെടെയുള്ള നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥ ഒരുക്കി. 2018 ഡിസംബറിൽ സത്യൻ അന്തിക്കാടിന്റെ സംവിധാനം ചെയ്ത ഞാൻ പ്രകാശൻ അദ്ദേഹത്തിന്റെ അവസാന തിരക്കഥയായാണ്.
അഭിനയം:
മലയാളികളുടെ മനസ്സിൽ പതിഞ്ഞ വേഷങ്ങൾ അവതരിപ്പിച്ചാണ് ശ്രീനിവാസൻ ജനമനസുകളിൽ ഇടംനേടിയത്. മഴമെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ എം.എ ധവാൻ, നാടോടിക്കാറ്റിലെ കുറ്റന്വേഷകൻ വിജയൻ, വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശൻ, തേൻമാവിൻ കൊമ്പിലെ മാണിക്യൻ എന്നീ വേഷങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടി.
പുരസ്കാരങ്ങൾ:
വടക്കുനോക്കിയന്ത്രം – 1989, മികച്ച ചിത്രം, സംസ്ഥാന അവാർഡ്
ചിന്താവിഷ്ടയായ ശ്യാമള – 1998, ദേശീയ പുരസ്കാരം (സാമൂഹിക വിഷയ ചിത്രത്തിന്)
മഴയെത്തും മുമ്പേ (1995) – മികച്ച തിരക്കഥ പുരസ്കാരം
സന്ദേശം (1991) – മികച്ച തിരക്കഥ പുരസ്കാരം











