
തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ വീണ്ടും പരസ്യമാകുന്നു. കേരള സ്റ്റുഡന്റ്സ് യൂണിയൻ (കെ.എസ്.യു) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കെ.പി.സി.സി വക്താവ് വി.ആർ. അനൂപ് പരസ്യവിമർശനവുമായി രംഗത്തെത്തി.
ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി. ശശികല, ആർ.വി. ബാബു എന്നിവർക്ക് നൽകിയ ജനാധിപത്യപരമായ പരിഗണനയും courtesy-യും (മര്യാദ) സ്വന്തം പാർട്ടിയുടെ ഭാരവാഹികളായ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസിനും അലോഷ്യസ് സേവ്യറിനും നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമായിരുന്നു എന്ന് വി.ആർ. അനൂപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് കോൺഗ്രസ് അണികൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിലെ സംഘപരിവാർ ബന്ധം ചൂണ്ടിക്കാണിക്കാനാണ് പി.എം. നിയാസ് മുഖ്യമന്ത്രിയുടെ സമയം തേടിയത്. മുൻപ് എസ്.എഫ്.ഐ ബന്ധമുണ്ടായിരുന്നവരെ ഗവൺമെന്റ് പ്ലീഡർമാരായി നിയമിച്ചതിനെതിരെയായിരുന്നു അലോഷ്യസ് സേവ്യറിന്റെ എതിർപ്പ്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തനിക്ക് ഇതുവരെ കൂടിക്കാഴ്ചയ്ക്കുള്ള അനുമതി ലഭിച്ചിട്ടില്ലെന്ന് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
വിശദീകരണവുമായി വി.ആർ. അനൂപ്
തന്റെ പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി വി.ആർ. അനൂപ് രംഗത്തെത്തി. മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുക തന്റെ ലക്ഷ്യമല്ലെന്നും, അദ്ദേഹം എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്ന നിലപാടാണ് എപ്പോഴും സ്വീകരിക്കാറുള്ളതെന്നും അനൂപ് പറഞ്ഞു. ആശയപരമായി എതിർചേരിയിലുള്ള ഹിന്ദു ഐക്യവേദി നേതാക്കളെപ്പോലും കാണാൻ സമയം കണ്ടെത്തുന്ന മുഖ്യമന്ത്രി, സ്വന്തം പാർട്ടിക്കാരോടും ആ ജനാധിപത്യ മര്യാദ കാണിക്കണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്നും ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ വികാരമാണ് പങ്കുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായുള്ള അടുപ്പത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും അനൂപ് ആരോപിച്ചു.
തിരിച്ചടിച്ച് സതീശൻ അനുകൂലികൾ
വി.ആർ. അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി വി.ഡി. സതീശൻ അനുകൂലിയായ കോൺഗ്രസ് നേതാവ് രാജു പി. നായർ രംഗത്തെത്തി. മുഖ്യമന്ത്രി ഹിന്ദു ഐക്യവേദി നേതാക്കൾക്ക് കൂടിക്കാഴ്ച അനുവദിച്ചതിനെ ഇതിലേക്ക് വലിച്ചിഴച്ചത് ഒട്ടും നിഷ്കളങ്കമായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ പാർട്ടിക്ക് ദോഷം ചെയ്യുന്ന രീതിയിൽ പെരുമാറരുത്. സി.പി.എമ്മിനും സംഘപരിവാറിനും കോൺഗ്രസിനെ അടിക്കാൻ വടിവെച്ചു കൊടുക്കുന്ന പണിയാണ് ചിലർ ചെയ്യുന്നതെന്നും രാജു പി. നായർ കുറ്റപ്പെടുത്തി. ഗവൺമെന്റ് പ്ലീഡർമാരെ നിശ്ചയിക്കേണ്ടത് കെ.എസ്.യു യൂണിറ്റല്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെയും അദ്ദേഹം ന്യായീകരിച്ചു.











