
കാസർകോട്: കാസർകോട് പൊയ്‌നാച്ചി പറമ്പിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വേണുഗോപാലും ഭാര്യ സ്മിതയുമാണ് മരിച്ചത്. ഇവരുടെ മകൻ ശിവാനന്ദ് കഴിഞ്ഞ ഡിസംബർ 29ന് ട്രെയിൻ അപകടത്തിൽ മരിച്ചിരുന്നു. മകന്റെ മരണത്തെ തുടർന്ന് ഉണ്ടായ കടുത്ത മാനസിക വിഷമമാണ് ദമ്പതികളെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് വീട്ടിൽ നിന്ന് കണ്ടെത്തിയ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ബേക്കൽ ബീച്ച് ഫെസ്റ്റിൽ നടന്ന സംഗീത പരിപാടിക്കിടെ ഉണ്ടായ തിരക്കും തിക്കിലും പിന്നാലെ സമീപത്തെ റെയിൽവേ ട്രാക്കിൽ വച്ചാണ് ശിവാനന്ദിന് അപകടം സംഭവിച്ചത്. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന തിരുനെൽവേലി–ജാംനഗർ എക്സ്പ്രസ് ട്രെയിൻ ഇടിച്ചെന്നാണ് വിവരം. രാത്രി പത്ത് മണിയോടെ അതുവഴി പോയ ട്രെയിനിലെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്.
പരിപാടിക്ക് പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമാണ് എത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആളുകളെ വിവിധ ഗേറ്റുകളിലൂടെ പ്രവേശിപ്പിച്ചിരുന്നെങ്കിലും തിരക്ക് കൂടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. സംഗീത പരിപാടി പ്രഖ്യാപിച്ചതിലും ഏകദേശം ഒന്നര മണിക്കൂർ വൈകിയാണ് ആരംഭിച്ചത്.
ബേക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബീച്ച് പാർക്കിലേക്ക് അനധികൃതമായി പ്രവേശിക്കാവുന്ന വഴികൾ റെയിൽവേ മുൻകൂട്ടി അടച്ചിരുന്നു. എന്നിരുന്നാലും, അവ മറികടന്ന് പാർക്കിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.









