
ഹൈദരാബാദ്: കാമുകനുമൊത്ത് ലഹരി കച്ചവടത്തിനിറങ്ങിയ സോഫ്റ്റ് വെയർ എൻജിനീയറായ യുവതിയും സംഘവും അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. സോഫ്റ്റ് വെയർ എൻജിനീയറായ സുഷ്മിതാദേവി(ലില്ലി-21), ഇവരുടെ കാമുകൻ ഉമ്മിദി ഇമ്മാനുവൽ(25), ജി. സായ്കുമാർ(28), താരക ലക്ഷ്മീകാന്ത് അയ്യപ്പ(24) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽനിന്ന് കഞ്ചാവ്, എൽഎസ്ഡി, എക്റ്റസി ഗുളികകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
22 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ്, അഞ്ച് ഗ്രാം എംഡിഎംഎ, ആറ് എൽഎസ്ഡി, എക്റ്റസി ഗുളികകൾ എന്നിവയാണ് റെയ്ഡിൽ പിടിച്ചെടുത്തത്. അനധികൃതവിപണയിൽ ഇവയ്ക്ക് മൂന്നുലക്ഷംരൂപയോളം മതിപ്പുണ്ടെന്നാണ് വിവരം. ഇത് കൂടാതെ അൻപതിനായിരം രൂപയും നാല് മൊബൈൽ ഫോണുകളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഇവന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ഇമ്മാനുവൽ. സുഷ്മിതയും ഇയാളും ചേർന്ന് ലഹരിമരുന്ന് ശൃംഖല നടത്തിയിരുന്നതായി ഹൈദരാബാദ് നർക്കോട്ടിക്‌സ് എൻഫോഴ്‌സ്‌മെന്റ് അധികൃതരും പ്രാദേശിക പൊലീസും വ്യക്തമാക്കി. ഡാർക്ക് വെബ്ബിലൂടെയാണ് വിതരണക്കാരിൽനിന്ന് ഇമ്മാനുവൽ ലഹരിമരുന്നുകൾ വാങ്ങിയിരുന്നതെന്നും പണമിടപാടുകൾക്ക് ക്രിപ്‌റ്റോ കറൻസി വാലറ്റുകളാണ് ഉപയോഗിച്ചിരുന്നതെന്നുമാണ് വിവരം. ഇമ്മാനുവൽ ഇല്ലാത്ത സാഹചര്യങ്ങളിൽ മയക്കുമരുന്നുവിതരണവും ഓൺലൈൻ ഇടപാടുകളും കൈകാര്യം ചെയ്തിരുന്നത് സുഷ്മിത ആയിരുന്നു.
മയക്കുമരുന്ന് എത്തിക്കുകയും ആവശ്യക്കാർക്ക് വിതരണം ചെയ്യുകയുമായിരുന്നു സായ്കുമാർ ചെയ്തിരുന്നത്. താരക ലക്ഷ്മീകാന്ത് അയ്യപ്പ മയക്കുമരുന്നിന്റെ ഉപഭോക്താവായിരുന്നു. ശൃംഖലയിൽ കൂടുതൽ പേരുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.











