
മക്കൾക്ക് വിഷംനൽകി കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്‌വെയർ എൻജിനിയറും ഭാര്യയും ജീവനൊടുക്കി. ബെംഗളൂരുവിലെ സോഫ്റ്റ്‌വെയർ കമ്പനിയിൽ കൺസൽട്ടന്റായി ജോലി ചെയ്യുകയായിരുന്ന ഉത്തർപ്രദേശിലെ പ്രയാഗ് രാജ് സ്വദേശി അനൂപ് കുമാർ (38), ഭാര്യ രാഖി (35), മകൾ അനുപ്രിയ (5), പ്രിയാൻഷ് (2) എന്നിവരാണ് മരിച്ചത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം അനൂപും രാഖിയും തൂങ്ങി മരിക്കുകയായിരുന്നു.
അനുപ്രിയ ഭിന്നശേഷിക്കാരിയാണ്. കുട്ടിയുടെ അസുഖവുമായി ബന്ധപ്പെട്ട് കുടുംബം മാനസികപ്രയാസം അനുഭവിച്ചിരുന്നതായി ജോലിക്കാരി പൊലീസിനെ അറിയിച്ചു. ഇതേത്തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ദമ്പതികൾ വളരെ സന്തോഷത്തിലായിരുന്നുവെന്നും പുതുച്ചേരി യാത്രയ്ക്ക് ഇവർ തയാറെടുത്തിരുന്നെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച ഇതിനായി സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തിരുന്നു.
മൂന്നു ജോലിക്കാരെയാണ് ദമ്പതികൾ വീട്ടിൽ സഹായത്തിന് നിർത്തിയിരുന്നത്. കുട്ടികളെ നോക്കാൻ ഒരാളും ഭക്ഷണമുണ്ടാക്കാൻ രണ്ടുപേരും. ഇവർക്ക് 15,000 രൂപവീതം ശമ്പളവും നൽകിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും അസ്വാഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.











