
ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിലെ നാലാം വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ പാചകപ്പുരയ്ക്ക് സമീപം പാമ്പിനെ കണ്ടെത്തിയത് വലിയ ഭീതി പരത്തി. അരിയുന്നശേരി രണ്ടാലുംമൂട്ടിൽ സ്ഥിതി ചെയ്യുന്ന 49-ാം നമ്പർ അങ്കണവാടിയിലാണ് ഉച്ചയോടെ നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആറ് കുരുന്നുകളും ഒരു ജീവനക്കാരിയും ആണ് ഇവിടെയുള്ളത്.
താല്കാലിക അധ്യാപികയായ സവിത കുട്ടികൾക്കായി ഉച്ചഭക്ഷണം പാചകം ചെയ്ത് കുട്ടികൾക്ക് ഭക്ഷണം വിളമ്പാനുള്ള പാത്രം കഴുകാനായി പാചകപുരയിൽ നിന്നും വെളിയിലേക് ഇറങ്ങാൻ തുടങ്ങിയപ്പോൾ വാതില്ക്കൽ പാമ്പ് പത്തിവിടർത്തി സവിതയ്ക്ക് നേരെ ചീറ്റി ഇത് കണ്ട അധ്യാപിക പേടിച്ച് നിലവിളിച്ചപ്പോൾ പാമ്പ് സമീപത്ത് ഷീറ്റിനടിയിൽ കയറി ഒളിച്ചു. പരിഭ്രാന്തയായ ഇവർ ഉടൻ തന്നെ വാർഡ് മെബർ സുമ സുരേഷിനെ വിവരം അറിയിക്കുകയും മെമ്പറും നാട്ടുകാരും എത്തി അവിടെ കിടന്ന ഷീറ്റിനടയിൽ പാമ്പ് ഉണ്ടെന്ന് സംശയത്തിൽ പൊക്കി നോക്കിയപ്പോൾ മുർഖൻ പാമ്പ് സമീപത്ത് പഴങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തേക്ക് കയറിപ്പോയി. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയൊരു അപകടം ഒഴിവായതെന്ന് ജീവനക്കാരി സവിത പറഞ്ഞു.
അങ്കണവാടി പ്രവർത്തിക്കുന്ന കെട്ടിടത്തിന് തൊട്ടടുത്തുള്ള സ്വകാര്യ പുരയിടത്തിൽ കാട് വളർന്ന് പന്തലിച്ചു കിടക്കുന്നതാണ് പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകാൻ പ്രധാന കാരണം. അങ്കണവാടി സ്ഥിതി ചെയ്യുന്ന പരിസരം സുരക്ഷിതമല്ലന്ന് പഞ്ചായത്ത് അധികൃതർക്ക് ബോധ്യം വരാൻ ഒരു സംഭവം ഉണ്ടാകേണ്ടി വന്നെന്ന് നാട്ടുകാർ പറഞ്ഞു ഇതിനുമുമ്പും പ്രദേശത്ത് സമാനമായ രീതിയിൽ പാമ്പുകളുടെ ശല്യം ഉണ്ടായിട്ടുള്ളതായി നാട്ടുകാർ ആരോപിക്കുന്നു.
സംഭവത്തിന് പിന്നാലെ ജീവനക്കാരി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. പരാതി ലഭിച്ച ഉടൻ തന്നെ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിട്ട് കണ്ട് വിലയിരുത്തി.പഞ്ചായത്ത് പ്രസിഡന്റ്
ശ്രീകുമാരി മധു ,നാലാം വാർഡ് മെമ്പർ
സുമ സുരേഷ് ,
പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ
ഐസിഡിഎസ്. സൂപ്പർവൈസർ എന്നിവർ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി











