
ദക്ഷിണേഷ്യയിലെ ബഹിരാകാശ മത്സരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. ചൈനയുടെ ശക്തമായ സാങ്കേതിക പിന്തുണയോടെ പാകിസ്ഥാൻ തങ്ങളുടെ ഭൗമനിരീക്ഷണ ശേഷി വേഗത്തിൽ വർധിപ്പിക്കുമ്പോൾ, സ്വന്തം നാവിഗേഷൻ സംവിധാനമായ ‘നാവിക്’ പൂർണ കാര്യക്ഷമതയിലേക്ക് തിരിച്ചെത്തിക്കാൻ ഇന്ത്യയും നിർണായക നടപടികളുമായി മുന്നേറുകയാണ്. കഴിഞ്ഞ 16 മാസത്തിനിടെ ഇന്ത്യയെ നിരീക്ഷിക്കാൻ ശേഷിയുള്ള ആറു ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളാണ് പാകിസ്ഥാൻ വിക്ഷേപിച്ചത്. ചൈനീസ് വിക്ഷേപണ വാഹനങ്ങളുടെ സഹായത്തോടെയാണ് ഈ ഉപഗ്രഹങ്ങളിൽ ഭൂരിഭാഗവും ഭ്രമണപഥത്തിലെത്തിയത്. ഇതിലൂടെ ഇന്ത്യൻ അതിർത്തി മേഖലകളിലെയും സൈനിക നീക്കങ്ങളിലെയും മാറ്റങ്ങൾ കൂടുതൽ കൃത്യതയോടെ നിരീക്ഷിക്കാൻ പാകിസ്ഥാന് കഴിയുമെന്നാണ് വിലയിരുത്തൽ.
2026 ഏപ്രിലിൽ വിക്ഷേപിച്ച PRSC-EO3 ഉപഗ്രഹം പ്രത്യേക ശ്രദ്ധ നേടുന്നുണ്ട്. ഉത്തരേന്ത്യയും ജമ്മു കശ്മീരും ഉൾപ്പെടുന്ന പ്രദേശങ്ങൾ ഒരുദിവസം തന്നെ പലതവണ നിരീക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ ഭ്രമണപഥം ക്രമീകരിച്ചിരിക്കുന്നത്. രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കുന്ന റഡാർ ഇമേജിങ് സംവിധാനവും ഒളിപ്പിച്ചുവെച്ച വസ്തുക്കൾ വരെ കണ്ടെത്താൻ സഹായിക്കുന്ന ഹൈപ്പർസ്പെക്ട്രൽ സാങ്കേതികവിദ്യയും ഉപഗ്രഹത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇന്ത്യയുടെ പ്രാദേശിക നാവിഗേഷൻ സംവിധാനമായ നാവിക് ചില സാങ്കേതിക വെല്ലുവിളികൾ നേരിടുകയാണ്. കാർഗിൽ യുദ്ധകാലത്ത് വിദേശ നാവിഗേഷൻ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ നാവിക് വികസിപ്പിച്ചത്. എന്നാൽ ആദ്യ തലമുറയിലെ ചില ഉപഗ്രഹങ്ങളുടെ സേവനകാലാവധി അവസാനഘട്ടത്തിലെത്തിയതും അവയിലെ റൂബിഡിയം ആറ്റോമിക് ക്ലോക്കുകൾ തകരാറിലായതും സംവിധാനത്തിന്റെ കൃത്യതയെ ബാധിച്ചിട്ടുണ്ട്.
കൂടാതെ, രണ്ടാം തലമുറ നാവിക് ഉപഗ്രഹമായ NVS-02 പ്രൊപ്പൽഷൻ തകരാറിനെ തുടർന്ന് ലക്ഷ്യമിട്ട ഭ്രമണപഥത്തിലെത്താൻ കഴിഞ്ഞില്ല. ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പി.എസ്.എൽ.വിയുടെ സമീപകാല ദൗത്യങ്ങളിലുണ്ടായ തുടർച്ചയായ പരാജയങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനാൽ പുതിയ വിക്ഷേപണങ്ങളിലും കാലതാമസം നേരിടുകയാണ്.
ഈ സാഹചര്യത്തിൽ നാവിക് ശൃംഖല പുനഃസംഘടിപ്പിക്കാനുള്ള പദ്ധതികളുമായി ഐഎസ്ആർഒ രംഗത്തുണ്ട്. പഴയ ഉപഗ്രഹങ്ങൾക്ക് പകരമായി NVS-03, NVS-04, NVS-05 എന്നീ മൂന്ന് പുതിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് പദ്ധതി. മുൻപ് ഉപയോഗിച്ചിരുന്ന വിദേശനിർമിത ആറ്റോമിക് ക്ലോക്കുകൾക്ക് പകരം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക റൂബിഡിയം ആറ്റോമിക് ക്ലോക്കുകളായിരിക്കും പുതിയ ഉപഗ്രഹങ്ങളിൽ ഉപയോഗിക്കുക. ഈ സാങ്കേതികവിദ്യ കൈവശമുള്ള രാജ്യങ്ങൾ ലോകത്ത് വളരെ കുറവാണെന്നതും ശ്രദ്ധേയമാണ്.
പുതിയ ഉപഗ്രഹങ്ങളിൽ L1 ഫ്രീക്വൻസി ബാൻഡ് ഉൾപ്പെടുത്തുന്നതോടെ സാധാരണ സ്മാർട്ട്ഫോണുകളിലും വാണിജ്യ ഉപകരണങ്ങളിലുമടക്കം നാവിക് സേവനം കൂടുതൽ വ്യാപകമായി ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വിക്ഷേപണ ശേഷി, ആഴക്കടൽ-ബഹിരാകാശ പര്യവേക്ഷണം, ശാസ്ത്രീയ ദൗത്യങ്ങൾ എന്നിവയിൽ ഇന്ത്യ ഇപ്പോഴും പാകിസ്ഥാനേക്കാൾ ഏറെ മുന്നിലാണെങ്കിലും, പ്രതിരോധ രംഗത്ത് ബഹിരാകാശ വിവരങ്ങളുടെ പ്രാധാന്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ ഉപഗ്രഹ പദ്ധതികളും നാവിക് സംവിധാനവും അതിവേഗം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെടുന്നു.










