ജോലി വാഗ്ദാനം, മതപരിവർത്തനം, ലൈംഗിക ചൂഷണം; സെക്സ് റാക്കറ്റ് നടത്തിയിരുന്ന യുവതികൾ അറസ്റ്റിൽ

ജോലി വാഗ്ദാനം നൽകി യുവതികളെ കുടുക്കി നിർബന്ധിതമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സെക്സ് റാക്കറ്റ് കേസിൽ ഭോപ്പാൽ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് സഹോദരിമാരും ഇവരുടെ സഹായിയുമാണ് പിടിയിലായത്. അമ്രീൻ, ആഫ്രീൻ എന്നീ സഹോദരിമാരെയും ചന്ദൻ യാദവ് എന്ന യുവാവിനെയുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഉൾപ്പെട്ട ബിലാൽ, ചന്നു, യാസിർ എന്നിവർക്കായി തിരച്ചിൽ തുടരുന്നതായി അന്വേഷണ സംഘം അറിയിച്ചു.
പരാതിക്കാരികളായ രണ്ട് യുവതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജോലി ഇല്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പെൺകുട്ടികളെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിമാസം 10,000 രൂപ ശമ്പളം, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടുന്ന ജോലി വാഗ്ദാനം ചെയ്ത് വിശ്വാസത്തിലെടുക്കുകയായിരുന്നു.
തുടർന്ന് ഇവരെ വിവിധ പാർട്ടികളിലും സ്വകാര്യ ഇടങ്ങളിലുമെത്തിച്ച് ലൈംഗികബന്ധത്തിന് നിർബന്ധിച്ചിരുന്നതായാണ് എഫ്‌ഐആറിൽ പറയുന്നത്. യുവതികൾക്ക് ലഹരി മരുന്നുകൾ നൽകിയിരുന്നുവെന്ന ഗുരുതര ആരോപണവും കേസിലുണ്ട്. ചില ഘട്ടങ്ങളിൽ മതപരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു.
മനുഷ്യക്കടത്ത്, സ്ത്രീകളോടുള്ള അതിക്രമം, വഞ്ചന, ലഹരിമരുന്ന് ഉപയോഗം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രക്ഷപ്പെട്ട യുവതികൾക്ക് വൈദ്യസഹായവും കൗൺസലിംഗും നൽകിവരുന്നതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.











