
തിരുവനന്തപുരത്തെ ഹോട്ടൽമുറിയിൽ യുവാവും യുവതിയും മരിച്ചനിലയിൽ. മഹാരാഷ്ട്ര സ്വദേശികളായ ദക്തായി കോന്തിബ ബമൻ (48), മുക്ത കോന്തിബ ബമൻ (45) എന്നിവരാണ് മരിച്ചത്. തമ്പാനൂർ പോലീസ് സ്റ്റേഷന് എതിർവശമുള്ള സ്വകാര്യ ഹോട്ടലിൽ ആണ് സംഭവം. ഇരുവരും സഹോദരങ്ങളെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ചികിത്സ ആവശ്യങ്ങൾക്കായാണ് ഇവർ കേരളത്തിൽ എത്തിയത്. വെള്ളിയാഴ്ചയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. രാവിലെ എട്ട് മണിയോടെ ഹോട്ടൽ ജീവനക്കാർ റൂമിൽ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ എട്ട് മണിക്ക് ചായയുമായി എത്തണമെന്ന് ഇവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചു.
യുവതിയെ കിടക്കയിൽ മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തങ്ങൾ അനാഥരാണെന്നും മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകരുതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.










