
ന്യൂഡൽഹി: ഭരണഘടനാ സ്ഥാപനങ്ങളെയും പൊതുപ്രസ്ഥാനങ്ങളെയും പോലെ രാഷ്ട്രീയ പാർട്ടികളും ഉൾക്കൊള്ളുന്ന ജനാധിപത്യ മൂല്യങ്ങൾ പാലിക്കാൻ ബാധ്യസ്ഥരല്ലേ എന്ന ചോദ്യവുമായി രാജ്യത്തെ പരമോന്നത കോടതി. ശിവസേനയിലെ ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കങ്ങളും നിയമപോരാട്ടങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ, സുപ്രീം കോടതിയുടെ ഈ മൂർച്ചയുള്ള ചോദ്യം ഇന്ത്യൻ രാഷ്ട്രീയ അന്തരീക്ഷത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായകമായ ഈ കേസ് പരിഗണിക്കുന്നത്. മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ ഷിൻഡെ വിഭാഗം എം.എൽ.എമാരെ അയോഗ്യരാക്കാൻ വിസമ്മതിച്ചതിനെതിരെ ഉദ്ധവ് വിഭാഗത്തിലെ സുനിൽ പ്രഭു നൽകിയ ഹർജിയും, ഷിൻഡെ വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി അംഗീകരിച്ച് 'വില്ലും അമ്പും' ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാന ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെ നൽകിയ ഹർജിയുമാണ് കോടതിക്ക് മുന്നിലെത്തിയത്.
വാദപ്രതിവാദങ്ങൾക്കിടെ ശിവസേനയുടെ 2018-ലെ പാർട്ടി ഭരണഘടനയിലെ ഭേദഗതികൾ പരാമർശിച്ച ചീഫ് ജസ്റ്റിസ്, "നിങ്ങളുടെ പാർട്ടി ഭരണഘടന ജനാധിപത്യ തത്ത്വങ്ങളിൽ അധിഷ്ഠിതമായിരുന്നു. സ്ഥാപനങ്ങളിലെ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ നിങ്ങൾക്കും ആ തത്ത്വങ്ങൾ പാലിക്കാൻ ബാധ്യതയില്ലേ?" എന്ന് വാക്കാൽ ചോദിച്ചു.
എന്നാൽ, ഇതിന് മറുപടിയായി ഉദ്ധവ് വിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സംഘടനകളും ഭരണഘടനാപരമായ അധികാരം വിനിയോഗിക്കുന്ന സ്ഥാപനങ്ങളും രണ്ട് തട്ടിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിലുണ്ടാകുന്ന വീഴ്ചകളും തെറ്റുകളും ജനാധിപത്യ പ്രക്രിയയിലൂടെയും തെരഞ്ഞെടുപ്പുകളിലൂടെയും ജനങ്ങൾക്ക് തന്നെ തിരുത്താനാകും. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾ കൈക്കൊള്ളുന്ന തെറ്റായ തീരുമാനങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അത്രയെളുപ്പത്തിൽ തിരുത്താനാവില്ല. അതിനാൽ ഇത്തരം സ്ഥാപനങ്ങൾ ഉയർന്ന നിഷ്പക്ഷതയും സുതാര്യതയും പൂർണ്ണ സ്വതന്ത്ര സ്വഭാവവും പുലർത്തേണ്ടതുണ്ടെന്ന് അദ്ദേഹം വാദിച്ചു. "ഇന്ന് കൂറുമാറ്റം ഒരു ഭരണഘടനാപരമായ തെറ്റിൽ നിന്ന് മാറി, വലിയൊരു പദവിയോ അംഗീകാരമോ ആയി ആഘോഷിക്കപ്പെടുകയാണ്," എന്നും സിബൽ നിരാശയോടെ കൂട്ടിച്ചേർത്തു.
ഒരു രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തര ഭരണഘടനയുടെ സാധുത പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊരു അധികാരവുമില്ലെന്നും കപിൽ സിബൽ ഡൽഹി ഹൈക്കോടതിയുടെ മുൻ വിധി ഉദ്ധരിച്ച് വ്യക്തമാക്കി. പാർട്ടിയുടെ അംഗീകാരം പിൻവലിക്കാൻ കമ്മീഷന് അധികാരമുണ്ടായേക്കാം, എന്നാൽ ഉൾപാർട്ടി തർക്കങ്ങളിൽ ന്യായാധിപന്റെ കുപ്പായമണിയാൻ കമ്മീഷന് അവകാശമില്ല. ഭരണഘടനാ സ്ഥാപനങ്ങൾ ജനങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചില്ലെങ്കിൽ ഇത്തരം അവസ്ഥകളാണ് ഉണ്ടാകുകയെന്നും അദ്ദേഹം കോടതിയിൽ തുറന്നടിച്ചു.
കേസിലെ നിയമവശങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയും സുപ്രധാന നിരീക്ഷണങ്ങൾ നടത്തി. കേവലം നിയമസഭയിലെ അംഗബലത്തിന്റെ ഭൂരിപക്ഷം കൊണ്ടുമാത്രം ഒരു രാഷ്ട്രീയ പാർട്ടിയുടെ തീരുമാനങ്ങളെ മറികടക്കാനാകില്ലെന്ന സുഭാഷ് ദേശായി കേസിലെ മുൻ വിധി അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുകയും വിമത പ്രവർത്തനം നടത്തുകയും ചെയ്ത ഷിൻഡെ വിഭാഗത്തിന്റെ നടപടികൾ ചൂണ്ടിക്കാട്ടിയ കോടതി, പാർട്ടി അംഗത്വം സ്വയം ഉപേക്ഷിക്കുന്നത് എപ്പോഴും ഒരു ബന്ധം പൂർണ്ണമായി വേർപെടുത്തലല്ലെന്നും നിരീക്ഷിച്ചു.
രാഷ്ട്രീയ പാർട്ടികളിലെ ആഭ്യന്തര ജനാധിപത്യം, ജനപ്രതിനിധികളുടെ ഉത്തരവാദിത്തം, സ്പീക്കറുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും അതിരുകൾ എന്നിവയിൽ തീർപ്പു കൽപിക്കുന്ന ഈ ഹർജിയിൽ വരും ദിവസങ്ങളിലും വാദം തുടരും.










