08:48am 29 August 2026
NEWS
എവറസ്റ്റ് കീഴടക്കി ഷോര്‍ണൂര്‍ സ്വദേശി ശ്രീഷ രവീന്ദ്രന്‍; നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാളി വനിത
10/06/2025  04:23 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എവറസ്റ്റ് കീഴടക്കി ഷോര്‍ണൂര്‍ സ്വദേശി ശ്രീഷ രവീന്ദ്രന്‍; നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാളി വനിത

പാലക്കാട്: എവറസ്റ്റ് കീഴടക്കി മലയാളിയായ ശ്രീഷ രവീന്ദ്രന്‍.  ഷൊര്‍ണൂര്‍ കണയംതിരുത്തിയില്‍ ചാങ്കത്ത് വീട്ടില്‍ സി. രവീന്ദ്രന്റെ മകളായ ശ്രീഷ മെയ് 20 രാവിലെ 10.30 ന് ആണ് ഈ വലിയനേട്ടം സ്വന്തമാക്കിയത്. എവറസ്റ്റ് കീഴടക്കുന്ന രണ്ടാമത്തെ മലയാളി വനിതകൂടിയാണ് ഇവര്‍. ഏപ്രില്‍ ആദ്യ വാരത്തിലാണ് ശ്രീഷ എവറസ്റ്റ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്. 5,300 മീറ്റര്‍ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പില്‍ നിന്നും 6,900 മീറ്റര്‍ ഉയരമുള്ള ലോബുചെ പര്‍വതം വരെയുള്ള ആദ്യ ഘട്ടം ഏപ്രില്‍ 25-ന് പൂര്‍ത്തിയാക്കി. മേയ് 15-നാണ് എവറസ്റ്റ് കയറ്റം തുടങ്ങിയത്. പിറ്റേന്ന് 6,400 മീറ്റര്‍ ഉയരമുള്ള ക്യാമ്പ്-രണ്ടിലെത്തി. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം പതിനെട്ടാം തീയതി വെറും അഞ്ചരമണിക്കൂര്‍ കൊണ്ട് 7,100 മീറ്റര്‍ ഉയരത്തിലുള്ള ക്യാമ്പ്-മൂന്നിലെത്തി. 19-ന് പുലര്‍ച്ചെ മൂന്നുമണിക്ക് 7,920 മീറ്റര്‍ ഉയരമുള്ള ക്യാമ്പ്-4 ലേക്കും അവിടെനിന്ന് എവറസ്റ്റിന്റെ ഉയരങ്ങളിലേക്കുമുള്ള യാത്ര. അതി ശക്തമായ ഹിമക്കാറ്റില്‍ 11 മണിക്കൂര്‍ നീണ്ട ആ കഠിന യാത്രക്കൊടുവില്‍ മേയ് 20-ന് രാവിലെ 10.30-ന് ശ്രീഷ രവീന്ദ്രന്റെ കാല്‍പാടുകള്‍ എവറസ്റ്റിന്റെ മുകളില്‍ പതിഞ്ഞു. 

പാലക്കാട്ടെ പച്ചപുതച്ച മലകളുടെ മടിത്തട്ടില്‍ നിന്ന് സാഹസികതയുടെ ബാലപാഠങ്ങള്‍ പഠിച്ചാണ് ശ്രീഷയുടെ യാത്ര ആരംഭിക്കുന്നത്.  തന്റെ 15-ാം വയസ്സിലാണ് അച്ഛന്റെ കൈപിടിച്ചു കുന്നുകളും മലകളും കയറിത്തുടങ്ങിയത്.  പിന്നീടങ്ങോട്ട് ശ്രീഷക്ക് പര്‍വതങ്ങളോട് പ്രണയമായി മാറി. ഇന്ത്യയിലും  നേപ്പാളിലുമായി 6,000 മീറ്റര്‍ ഉയരമുള്ള 7 കൊടുമുടികളും, 7,000 മീറ്റര്‍ ഉയരമുള്ള രണ്ട് കൊടുമുടികളും ഉള്‍പ്പെടെ 15-ഓളം ഹിമാലയന്‍ കൊടുമുടികള്‍ ശ്രീഷ കീഴടക്കി. ലോകത്തിലെ ഏറ്റവും വലിയ 15-ഓളം കൊടുമുടികള്‍ കീഴടക്കിയ ഏക മലയാളിയാണ് ശ്രീഷ രവീന്ദ്രന്‍. 'ജീവിതത്തില്‍ ഏറ്റവും സന്തോഷവും സമാധാനവും നല്‍കുന്ന കാര്യമാണ് എനിക്ക് മലകയറ്റം. ഓരോ സാഹസിക യാത്ര കഴിയുംതോറും ആത്മവിശ്വാസവും അടുത്ത ഉയരങ്ങള്‍ കീഴടക്കാന്‍ ഉള്ള പ്രജോധനവുമാണ് ലഭിക്കുന്നത്. കൊടുമുടി കീഴടക്കുന്നതിനേക്കാള്‍ അതിലേക്കുള്ള യാത്രയാണ് എന്നെ സംബന്ധിച്ച് വലുത്,' ശ്രീഷ രവീന്ദ്രന്‍ പറഞ്ഞു. 

ബെംഗളൂരുവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ശ്രീഷ നര്‍ത്തകി കൂടിയാണ്. ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമാണ് ഇവര്‍. യു.എസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജയറാം നായരാണ് ഭര്‍ത്താവ്. തയ്ക്വാന്‍ഡോ എഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവ്  12 വയസുകാരന്‍ നിരഞ്ജനാണ് മകന്‍. ജോലിയുടെ തിരക്കുകള്‍ക്കൊപ്പം, ഒരു അമ്മയുടെ ഉത്തരവാദിത്തങ്ങളും, പര്‍വതാരോഹണത്തിന്റെ ആവേശവും ഒരുപോലെ കൊണ്ടുപോകാന്‍ ശ്രീഷയ്ക്ക് കഴിയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img