
തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ സ്പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥയെ തരംതാഴ്ത്തി നിയമിച്ച സംഭവത്തിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ (KAT) പുതിയ വാദവുമായി സംസ്ഥാന സർക്കാർ. പരാതിക്കാരിയായ ഷൈനി ജോർജിനെ നിയമിക്കാൻ നിലവിൽ സംസ്ഥാന സർക്കാരിന് കീഴിൽ സ്പെഷ്യൽ സെക്രട്ടറി തസ്തികകൾ ലഭ്യമല്ലെന്നാണ് സർക്കാർ ട്രൈബ്യൂണലിനെ ബോധിപ്പിച്ചത്. ഉദ്യോഗസ്ഥ നൽകിയ ഹർജിക്ക് മറുപടിയായാണ് സർക്കാർ ഈ നിലപാട് വ്യക്തമാക്കിയത്.
പൊതുഭരണ വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി റാങ്കിലിരിക്കെ തന്നെ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ളവർ ഇരിക്കേണ്ട ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷനിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് മാറ്റിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷൈനി ജോർജ് കോടതിയെ സമീപിച്ചത്. എന്നാൽ ഈ റാങ്കിൽ നിയമിക്കാൻ തസ്തികകളില്ലെന്ന സർക്കാരിന്റെ വിശദീകരണം നിയമവൃത്തങ്ങളിൽ വിചിത്രവാദമായിട്ടാണ് കാണപ്പെടുന്നത്. 2025 ജൂലൈയിൽ പുറത്തിറക്കിയ ഔദ്യോഗിക സീനിയോറിറ്റി ലിസ്റ്റിൽ സ്പെഷ്യൽ സെക്രട്ടറി റാങ്കിലുള്ളവരുടെ പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ് ഷൈനി ജോർജ് എന്നതുകൊണ്ടുതന്നെ സർക്കാരിന്റെ ഈ പുതിയ സത്യവാങ്മൂലം വലിയ തർക്കങ്ങൾക്ക് വഴിവെക്കും.
മുമ്പ് ചൈൽഡ് റൈറ്റ്‌സ് കമ്മീഷനിൽ സേവനമനുഷ്ഠിക്കവെ, അവിടുത്തെ ഒരു അംഗത്തിനെതിരെ താൻ നൽകിയ ലൈംഗിക അതിക്രമ പരാതിയിലുള്ള പകപോക്കലാണ് ഈ തരംതാഴ്ത്തലെന്ന് ഷൈനി ജോർജ് ഹർജിയിൽ ആരോപിക്കുന്നു. 2026 മെയ് 31-ന് വിരമിക്കാനിരിക്കെ, അഡീഷണൽ സെക്രട്ടറിക്ക് താഴെയുള്ള തസ്തികയിൽ ജോലി ചെയ്യേണ്ടി വരുന്നത് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇത് മാന്യമായി വിരമിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഇവർ വാദിക്കുന്നു.
തനിക്കെതിരെ ഉയർന്ന അടിസ്ഥാനരഹിതമായ പരാതികളിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സർക്കാർ ശിക്ഷാനടപടിയെന്നോണം ഈ നിയമനം നടത്തിയതെന്നും ഹർജിയിൽ പറയുന്നു. മനുഷ്യാവകാശ കമ്മീഷനിലെ നിയമന ഉത്തരവ് റദ്ദാക്കി, വിരമിക്കുന്നതിന് മുൻപായി സ്പെഷ്യൽ സെക്രട്ടറി കേഡറിൽ തന്നെ തനിക്ക് നിയമനം നൽകണമെന്നാണ് ഷൈനി ജോർജിന്റെ പ്രധാന ആവശ്യം. സർക്കാരിന്റെ പുതിയ വാദത്തോടെ കേസിൽ ട്രൈബ്യൂണൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണ്ണായകമാണ്.











