
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. തിരുവനന്തപുരം കാട്ടാക്കടയിൽ ഒരാൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ ഒരു ബേക്കറിയിൽ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ബേക്കറി താൽക്കാലികമായി അടപ്പിക്കുകയും കൂടുതൽ പരിശോധനകൾ ആരംഭിക്കുകയും ചെയ്തു. കടയിൽ ഉപയോഗിച്ച വെള്ളം ഉപയോഗിച്ച് തയ്യാറാക്കിയ ജ്യൂസിലാണ് ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി കർശന നടപടികൾ സ്വീകരിച്ചു. പ്രദേശവാസികൾ ശുദ്ധജലവും സുരക്ഷിത ഭക്ഷണവും മാത്രം ഉപയോഗിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
നേരത്തെ തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. തോന്നക്കൽ പുത്തൻതോപ്പ് ചാക്ക എന്നിവിടങ്ങളിലാണ് രോഗ ബാധ സ്ഥീരികരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിക്കുന്നത്. രോഗവ്യാപനം തടയാനും രോഗ പകർച്ചയുടെ ഉറവിടം കണ്ടെത്താനും നടപടികളാരംഭിച്ചു. വയനാടിനും കൊല്ലത്തിനും പുറമേയാണ് തലസ്ഥാന നഗരിയിലും ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ:
കുടിക്കാൻ എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.ആഹാരത്തിന് മുമ്പും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് നന്നായി കഴുകുക. പുറത്തുനിന്നുള്ള തുറന്നുവെച്ച ഭക്ഷണങ്ങളും പഴകിയ ജ്യൂസുകളും പൂർണ്ണമായും ഒഴിവാക്കുക. വിട്ടുമാറാത്ത പനി, വയറുവേദന, രക്തം കലർന്ന വയറിളക്കം എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുക.
രോഗം പകരുന്നത് എങ്ങനെ?
ശുദ്ധീകരിക്കാത്തതോ മലിനമായതോ ആയ വെള്ളം കുടിക്കുന്നതിലൂടെ.
തുറന്നുവെച്ചതോ, കേടായതോ, വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാകം ചെയ്തതോ ആയ ഭക്ഷണ പദാർത്ഥങ്ങൾ വഴി.
രോഗബാധിതരായ വ്യക്തികളുടെ മലമൂത്രവിസർജ്ജനത്തിന് ശേഷം കൈകൾ ശരിയായി കഴുകാതെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുമ്പോൾ.
ഈച്ചകൾ മലത്തിൽ നിന്നും ഭക്ഷണസാധനങ്ങളിലേക്ക് ഈച്ചകൾ വഴി ബാക്ടീരിയ എത്താം.











