
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു. മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവു കൂടിയായ ഷിബു സോറന്റെ മരണവാർത്ത അറിയിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലായിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. 81 വയസ്സായിരുന്നു.
‘‘ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാൻ ശൂന്യനായി’’– ഹേമന്ത് സോറൻ തന്റെ അച്ഛന്റെ വിയോഗവാർത്ത അറിയിച്ച് എക്സിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
നിലവിൽ ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗമാണ് ഷിബു സോറൻ. മൂന്നു തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. നാലു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ എട്ടു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ രാജ്യസഭ എംപിയായി. മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു.
സന്താൽ സമുദായത്തിൽപ്പെട്ട ഷിബു സോറൻ അന്ന് ബിഹാറിന്റെ ഭാഗമായിരുന്ന രാംഗഡ് ജില്ലയിൽ 1944ലാണ് ജനിച്ചത്. ഇടതുപക്ഷ ട്രേഡ് യൂണിയൻ നേതാവ് എ.കെ. റോയിയുമായും കുർമി മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോയുമായും ചേർന്ന് 1972ലാണ് ജാർഖണ്ഡ് മുക്തി മോർച്ച രൂപീകരിച്ചു. 1980ൽ ദുംകയിൽ നിന്നാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് പിന്നീട് ജെഎംഎമ്മിന്റെ ശക്തികേന്ദ്രമായി മാറി. 2019ൽ ബിജെപിയുടെ നളിൻ സോറനോട് 45,000 ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടു.











