
ദോഹ: എന്റോവ്‌മെന്റ് ഇസ്ലാമിക കാര്യ മന്ത്രാലയം ഖത്തർ ചാരിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്ഥാപകൻ ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനി ഖുർആൻ മത്സരത്തിന്റെ ഭാഗമായുള്ള 'വേൾഡ് ഓർഫൻസ് ഫോർ റുഫഖാ' (ലോക അനാഥ വിഭാഗം) ആദ്യ പതിപ്പിന്റെ ഫൈനൽ മത്സരങ്ങൾക്ക് ദോഹയിൽ തുടക്കമായി.
ലോകത്തിലെ 20 രാജ്യങ്ങളിൽ നിന്നായി 300-ലധികം മത്സരാർത്ഥികൾ പങ്കെടുത്ത പ്രാഥമിക പോരാട്ടങ്ങളിൽ നിന്ന് യോഗ്യത നേടിയ എട്ട് രാജ്യങ്ങളിൽ നിന്നുള്ള 30 പ്രമുഖ മത്സരാർത്ഥികളാണ് ഫൈനലിൽ മാറ്റുരയ്ക്കുന്നത്.സമ്പൂർണ്ണ ഖുർആൻ ഹൃദയസ്ഥമാക്കൽ, അവസാന 20 ജുസ്അ്, അവസാന 10 ജുസ്അ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.ആദ്യദിനം ബംഗ്ലാദേശ്, സൊമാലിയ, മാലി, ഗാംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 10 മത്സരാർത്ഥികൾ (10 ജുസ്അ് വിഭാഗത്തിൽ) പങ്കെടുത്തു.ഷെയ്ഖ് മുഹമ്മദ് അലി അൽ ഹമ്മാദിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ വിധികർത്താക്കളാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. പൊതുജനങ്ങൾക്കും കേൾവിക്കാർക്കും നേരിട്ട് തത്സമയം കേൾക്കാവുന്ന രീതിയിലാണ് മത്സരങ്ങൾ നടക്കുന്നത്.ഖത്തർ ചാരിറ്റിയുടെ പിന്തുണയുള്ള 12 നും 20 നും ഇടയിൽ പ്രായമുള്ള അനാഥരായ ആൺകുട്ടികളിലെ ഖുർആൻ പാരായണ മികവ് വളർത്താനും അവരെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
വ്യാഴാഴ്ച രാവിലെയും വൈകുന്നേരവുമായി നടക്കുന്ന തുടർ മത്സരങ്ങൾക്ക് ശേഷം സമാപന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.










