
ഷാരൂഖ് ഖാന്റെ വസതിയായ മന്നത്ത് മുംബൈയിലെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്. 2001-ലാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും മന്നത്ത് സ്വന്തമാക്കിയത്. എന്നാൽ, താരവും കുടുംബവും മന്നത്തിൽ നിന്നും വാടകവീട്ടിലേക്ക് മാറുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബാന്ദ്രയിലെതന്നെ പാലി ഹിൽ ഏരിയയിലെ ആഡംബര അപ്പാർട്‌മെന്റിലേക്കാണ് ഷാരൂഖ് ഖാനും കുടുംബവും താമസം മാറുന്നത്.
'പൂജ കാസ' എന്ന ആഡംബര റെസിഡൻഷ്യൽ കോംപ്ലക്സിലെ നാല് നിലകളാണ് ഇപ്പോൾ ഷാരൂഖ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. കുടുംബത്തിന്റെ സുരക്ഷാ ആവശ്യങ്ങൾ ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഇതിലുണ്ട്. ഈ ആഡംബര ഫ്ലാറ്റിന് പ്രതിമാസം 24 ലക്ഷം രൂപയാണ് വാടക. ഷാരൂഖിന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നിർമ്മാതാവ് വശു ഭഗ്നാനിയുടെ മക്കളായ ജാക്കി ഭഗ്നാനിയും ദീപ്ഷിഖാ ദേശ്‌മുഖുമാണ് 'പൂജ കാസ'യുടെ ഉടമകൾ.
എന്തുകൊണ്ടാണ് ഷാരൂഖ് ഖാനും കുടുംബവും വാടക വീട്ടിലേക്ക് താമസം മാറുന്നത്?
മുമ്പ് വില്ല വിയന്ന എന്നറിയപ്പെട്ടിരുന്ന ഈ പൈതൃക കെട്ടിടം 1914-ൽ നരിമാൻ കെ ദുബാഷ് നിർമ്മിച്ചതാണ്. യെസ് ബോസ് അറ്റ് ബാൻഡ്‌സ്റ്റാൻഡ് എന്ന സിനിമയ്‌ക്കായി ഒരു രംഗം ചിത്രീകരിച്ച ഷാരൂഖ് ഖാന് ആ പ്രോപ്പർട്ടി വളരെയധികം ഇഷ്ടപ്പെട്ടതിനാൽ 2001-ൽ അദ്ദേഹം അത് വാങ്ങി. ഗ്രേഡ് ത്രീ പൈതൃക പദവി കാരണം, അതിൽ വലിയ മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നില്ല. അതിന് പിന്നിലായി മന്നത്ത് അനെക്‌സ് എന്നറിയപ്പെടുന്ന ആറ് നിലകളുള്ള ഘടന അദ്ദേഹം നിർമ്മിച്ചു.
കഴിഞ്ഞ വർഷം നവംബറിൽ ഗൗരി ഖാൻ, മന്നത്ത് അനക്സിൽ രണ്ട് അധിക നിലകൾ കൂട്ടിച്ചേർക്കാൻ മഹാരാഷ്ട്ര തീരദേശ മേഖല മാനേജ്മെന്റ് അതോറിറ്റിയുടെ (എംസിഇസെഡ്എംഎ) അനുമതി തേടിയിരുന്നു. ഇതിന് അനുമതി ലഭിച്ചതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി താരവും കുടുംബവും വീടൊഴിയുന്നത്.
മന്നത്തിലെ പുനർനിർമാണപ്രവൃത്തികൾ രണ്ടുവർഷംവരെ നീണ്ടുനിന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.











