
പ്രതിനിധിസംഘം സ്ഥാപനത്തിലെ വിവിധ സൗകര്യങ്ങൾ സന്ദർശിക്കുന്നു
കൊച്ചി: സീഷെൽസിന്റെ മത്സ്യബന്ധനം, കൃഷി, നീല സമ്പദ്‌വ്യവസ്ഥ മന്ത്രി (ബ്ലൂ ഇക്കോണമി) വാലസ് കോസ്ഗ്രോയുടെ നേതൃത്വത്തിലുള്ള ഏഴംഗ പ്രതിനിധിസംഘം ഇന്ന് ഐ.സി.എ.ആർ– സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ((ICAR-CIFT) സന്ദർശിച്ചു. ആഗസ്റ്റ് 24 മുതൽ 28 വരെ നടക്കുന്ന ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായിരുന്നു സന്ദർശനം. ഐസിഎആർ– സിഫ്റ്റിലെ ഡയറക്ടറുമായും മുതിർന്ന ശാസ്ത്രജ്ഞരുമായും പ്രതിനിധിസംഘം മത്സ്യബന്ധന സാങ്കേതികവിദ്യ, മത്സ്യസംസ്കരണം, ഗുണനിലവാര ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി.
“സീഷെൽസിന്റെ സമ്പദ്‌വ്യവസ്ഥയുടെ രണ്ടാമത്തെ പ്രധാന അടിത്തറയാണ് മത്സ്യബന്ധനം. പ്രധാനമായും ട്യൂണ ഉൾപ്പെടെയുള്ള കരയിലെത്തിക്കുന്ന മത്സ്യത്തിൽ നിന്ന് പരമാവധി വരുമാനം നേടുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. അതിനാൽ വിളവെടുപ്പാനന്തര പരിപാലനത്തിന് വലിയ പ്രാധാന്യമുണ്ട്. മത്സ്യവിഭവങ്ങളിൽ നിന്ന് കൂടുതൽ മൂല്യം സൃഷ്ടിക്കുന്നതിനും അവയുടെ പരമാവധി പ്രയോജനം ഉറപ്പാക്കുന്നതിനും കൂടുതൽ ചാക്രികമായ സമീപനം ആവശ്യമാണ്. വിവിധ തലങ്ങളിലുള്ള വികസനത്തിന് ഇരു രാജ്യങ്ങൾക്കും ഗുണകരമായ സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്നും സന്ദർശനത്തിനിടെ സീഷെൽസിന്റെ മത്സ്യബന്ധനം, കൃഷി, നീല സമ്പദ്‌വ്യവസ്ഥ (ബ്ലൂ ഇക്കോണമി) മന്ത്രി വാലസ് കോസ്ഗ്രോ പറഞ്ഞു.”
ഐസിഎആർ– സിഫ്‌റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ മത്സ്യബന്ധന സംവിധാനങ്ങളുടെ രൂപകൽപ്പനയും വികസനവും, മത്സ്യസംസ്കരണം, മാലിന്യങ്ങളുടെ പ്രയോജനപ്പെടുത്തൽ, ഗുണനിലവാര ഉറപ്പാക്കൽ, വിളവെടുപ്പാനന്തര പരിപാലനം തുടങ്ങിയ മേഖലകളിലെ സ്ഥാപനത്തിന്റെ വൈദഗ്ധ്യവും സാങ്കേതിക ശേഷികളും വിശദീകരിച്ചു. മത്സ്യവിഭവങ്ങളുടെ കാര്യക്ഷമത, സുസ്ഥിരത, മൂല്യം എന്നിവ വർധിപ്പിക്കുന്നതിനായി ഐസിഎആർ– സിഫ്‌റ്റ് വികസിപ്പിച്ചുവരുന്ന സാങ്കേതികവിദ്യകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
സീഷെൽസ് പ്രതിനിധിസംഘത്തിലെ അംഗങ്ങൾ മത്സ്യബന്ധന മേഖലയിലെ ശേഷിക്കുന്ന അസംസ്കൃത വസ്തുക്കളിൽ നിന്ന് ഉയർന്ന മൂല്യമുള്ള ഉൽപ്പന്നങ്ങളുടെ വികസനം, കടൽപ്പായൽ അധിഷ്ഠിത സാങ്കേതികവിദ്യകൾ, മത്സ്യബന്ധന യാനങ്ങളുടെ രൂപകൽപ്പനയും മാനദണ്ഡങ്ങളും, മത്സ്യബന്ധന യാനങ്ങളിൽ നൽകുന്ന പരിശീലനത്തിനുള്ള സാധ്യതകൾ തുടങ്ങിയ മേഖലകളിലെ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ പ്രത്യേക താൽപര്യം പ്രകടിപ്പിച്ചു. പ്രതിനിധിസംഘം സ്ഥാപനത്തിലെ വിവിധ സൗകര്യങ്ങളും സന്ദർശിച്ചു.
സീഷെൽസും ഐസിഎആർ– സിഫ്‌റ്റും തമ്മിലുള്ള സഹകരണ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മത്സ്യബന്ധന സാങ്കേതികവിദ്യ, ഗവേഷണം, പരിശീലനം എന്നിവയിൽ ഭാവിയിൽ നടപ്പാക്കാവുന്ന സഹകരണ മേഖലകൾ കണ്ടെത്തുന്നതിനും സന്ദർശനം സഹായകമായി.
Photo Courtesy - Google









