
മുപ്പത്തഞ്ചുകാരിയെ വിവാഹം കഴിച്ച എഴുപത്തഞ്ചുകാരൻ വിവാഹപിറ്റേന്ന് മരിച്ചു. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലാണ് സംഭവം. ജൗൻപൂർ ജില്ലയിലെ കുച്ച്മുച്ച് ഗ്രാമവാസിയായ ശങ്കുറാം ആണ് മരിച്ചത്. വാർധക്യ കാലത്തെ ഒറ്റപ്പെടൽ മാറാൻ എന്നു പറഞ്ഞാണ് ഇയാൾ മുപ്പത്തഞ്ചുകാരിയെ വിവാഹം കഴിച്ചത്.
ഒരു വർഷം മുമ്പാണ് ശങ്കുറാമിന്റെ ഭാര്യ മരിച്ചത്. ഇതിനു ശേഷം ശങ്കുറാം ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. ശങ്കുറാമിന് മക്കൾ ഉണ്ടായിരുന്നില്ല. ഒറ്റപ്പെട്ട് കഴിയുകയായിരുന്ന ശങ്കുറാം ഇതോടെ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ശങ്കുറാമിൻ്റെ തീരുമാനം ബന്ധുക്കൾ നിരുത്സാഹപ്പെടുത്തുകയായിരുന്നു. എന്നാൽ ബന്ധുക്കളുടെ എതിർപ്പ് വകവെയ്ക്കാതെ സെപ്റ്റംബർ 29 ന് 35 വയസ്സുള്ള മൻഭവതിയെ ശങ്കുറാം വിവാഹം കഴിച്ചു. വിവാഹം രജിസ്റ്റർ ചെയ്തതിന് പിന്നാലെ അടുത്ത അമ്പലത്തിലെത്തി ആചാരപ്രകാരം താലി ചാർത്തി.
വിവാഹത്തിന് പിന്നാലെ സംഘടിപ്പിച്ച വിരുന്നിൽ താൻ വീട്ടിലെ കാര്യങ്ങൾ നോക്കിയാൽ മതിയെന്നും കുട്ടികളുടെ കാര്യങ്ങളടക്കം എല്ലാം നോക്കിക്കോളാമെന്ന് ശങ്കുറാം പറഞ്ഞുവെന്നും വിരുന്നിനെത്തിയവരെ മൻഭവതി അറിയിച്ചു. പുലർച്ചെ ആയതോടെ പെട്ടെന്ന് ശങ്കുറാമിൻ്റെ ആരോഗ്യനില വഷളാകുകയായിരുന്നു. ഉടൻ തന്നെ ശങ്കുറാമിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി ഞങ്ങൾ സന്തോഷത്തോടെ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്നും പെട്ടെന്നാണ് ആരോഗ്യനില വഷളായതെന്നും മൻഭവതി പറഞ്ഞു.
അതേസമയം ശങ്കുറാമിൻ്റെ മരണം ഗ്രാമത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ശങ്കുറാമിന്റെ മരണം സ്വാഭാവികമാണെന്ന് ചിലരും എന്നാൽ സംശയമുണ്ടെന്ന് ബന്ധുക്കളും പറഞ്ഞു. പോസ്റ്റുമോർട്ടം നടത്തണമെന്നും സ്വത്തടക്കം തട്ടിയെടുക്കാൻ മൻഭവതി കരുതിക്കൂട്ടി എന്തെങ്കിലും ചെയ്തോ എന്ന് കണ്ടെത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.











