
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് സേവാദൾ നേതൃത്വം വാക്കാൽ വിശദീകരണം നൽകി. സേവാദൾ അധ്യക്ഷൻ ബിവി ശ്രീനിവാസും മുൻ അധ്യക്ഷൻ ലാൽജി ദേശായിയുമാണ് നേതൃത്വത്തെ കാര്യങ്ങൾ വിശദീകരിച്ചത്.
ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കാവൂ എന്ന നിർദേശം ഗായക സംഘത്തിന് നൽകുന്നതിൽ വീഴ്ച സംഭവിച്ചതാണ് പൂർണമായ വന്ദേമാതരം ആലപിക്കാനിടയായതെന്നാണ് നേതൃത്വത്തിന് നൽകിയ വിശദീകരണമെന്നാണ് സൂചന.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂർണമായി ആലപിച്ചതോടെയാണ് എഐസിസി നേതൃത്വം വെട്ടിലായത്. ആദ്യ രണ്ട് ചരണങ്ങൾ കഴിഞ്ഞും ഗാനം തുടർന്നപ്പോൾ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവർ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ആലാപനം അവസാനിപ്പിക്കാൻ നേതാക്കൾ സേവാദൾ പ്രവർത്തകർക്ക് ആംഗ്യം കാണിക്കുകയും ചെയ്തു.
എന്നാൽ ഗായകസംഘം അവസാന ചരണങ്ങളിലേക്കും കടന്നതോടെ ചടങ്ങിൽ ആശയക്കുഴപ്പം തുടരുകയായിരുന്നു. സേവാദൾ നേതാവിനെ സോണിയ ഗാന്ധി വിളിച്ച് അതൃപ്തി അറിയിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സംഭവത്തിൽ നേതൃത്വം പിന്നീട് കടുത്ത അതൃപ്തിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം, സംഭവത്തിൽ ബിജെപിക്കുള്ള പ്രതിഷേധവും ശക്തമായി. വന്ദേമാതരം ആലാപനം തടയാൻ ശ്രമിച്ചെന്നാരോപിച്ച് സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ബിജെപി ആലോചിക്കുന്നതായാണ് വിവരം. വിശ്വഹിന്ദു പരിഷത്തും വിഷയത്തിൽ പരസ്യമായി രംഗത്തെത്തി.
സോണിയ ഗാന്ധിയുടെ നടപടി രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നും വന്ദേമാതരം പൂർണമായി ആലപിച്ച് തീരുന്നതുവരെ കാത്തിരിക്കാമായിരുന്നുവെന്നും വിഎച്ച്പി വക്താവ് സുരേന്ദ്ര ജയിൻ പ്രതികരിച്ചു.
എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വന്ദേമാതരം പൂർണമായി ആലപിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. അതേസമയം, പൂർണഗാനം ആലപിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ല.










