
തിരുവനന്തപുരം: രാജ്യത്ത് സെപ്റ്റിക് ടാങ്കുകളും മറ്റ് അപകടകരമായ മാലിന്യങ്ങളും മനുഷ്യരെക്കൊണ്ട് നീക്കം ചെയ്യുന്നതിനിടെയുള്ള മരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 2022 ലും 2023 ലുമായി 150 പേരാണ് ഇത്തരത്തിൽ മരിച്ചത്. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. മരിച്ചവരിൽ ഭൂരിഭാഗവും പ്രാദേശിക കരാറുകാർ നിയമിച്ച തൊഴിലാളികളാണെന്നും സർക്കാർ ജീവനക്കാർ കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിയമങ്ങളും കോടതി ഉത്തരവുകളും നിലവിലുണ്ടായിട്ടും ശുചീകരണ രംഗത്ത് യന്ത്രവൽക്കരണം നടപ്പിലാക്കുന്നത് വളരെ മന്ദഗതിയിലാണ്. 2024 ലെ കണക്കനുസരിച്ച്, രാജ്യത്ത് 57,758 തൊഴിലാളികളാണ് അപകടകരമായ ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. എന്നാൽ, ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങളോ പരിശീലനമോ ഇവർക്ക് ലഭിക്കുന്നില്ല. 16,791 PPE കിറ്റുകൾ മാത്രമാണ് വിതരണം ചെയ്തത്.
ഒഡീഷയും തമിഴ്‌നാടും യന്ത്രവൽക്കരണത്തിൽ മാതൃക കാണിക്കുന്നുണ്ടെങ്കിലും മിക്ക ജില്ലകളിലേക്കും ഈ സൗകര്യങ്ങൾ എത്തിയിട്ടില്ല. നിയമം നടപ്പിലാക്കുന്നതിലെ വീഴ്ചയാണ് പ്രധാന പ്രശ്നമെന്ന് വിദഗ്ദ്ധർ പറയുന്നു. തൊഴിലാളികളുടെ മരണങ്ങൾ പലപ്പോഴും അപകടങ്ങളായി ചിത്രീകരിക്കപ്പെടുകയും താഴ്ന്ന റാങ്കിലുള്ള സൂപ്പർവൈസർമാർക്കെതിരെ മാത്രം നടപടിയെടുക്കുകയും ചെയ്യുന്നു.
അർബൻ ലോക്കൽ ബോഡികൾ എത്രയും പെട്ടെന്ന് സീവർ ക്ലീനിംഗ് യന്ത്രവൽക്കരിക്കുകയും ഇതിന് ലൈസൻസുകൾ നിർബന്ധമാക്കുകയും വേണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. തൊഴിലാളികൾക്ക് യന്ത്രങ്ങൾ വാങ്ങാൻ വായ്പകൾ നൽകുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സർവീസ് കരാറുകൾ ഉറപ്പാക്കുകയും വേണം. കൂടാതെ, സെപ്റ്റിക് ടാങ്ക് ശുചീകരണം സ്വച്ഛ് ഭാരത് ഗ്രാമീണ ബഡ്ജറ്റിൽ ഉൾപ്പെടുത്തി NAMASTE പദ്ധതി ഗ്രാമപഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.











