
ഓഹരി വിപണിയിൽ വൻ തകർച്ച. ഇന്ന് ഒറ്റ ദിവസത്തെ ഇടിവിൽ നിക്ഷേപകർക്ക് പത്തുലക്ഷം കോടി രൂപയോളമാണ് നഷ്ടം. അമേരിക്കയുടെ വ്യാപാര നയവും ഫെഡിന്റെ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം വരാനിരിക്കുന്നതുമാണ് വിപണിയിലെ തകർച്ചക്ക് കാരണം. കോർപറേറ്റ് വരുമാനം കുറയുന്നതിലെ ആശങ്കയും അമേരിക്കയുടെ വ്യാപാര നയവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമെല്ലാം വിപണിയിൽ മാന്ദ്യം സൃഷ്ടിച്ചിരിക്കുകയാണ്.
സെൻസെക്‌സ് 824 പോയന്റ് ഇടിഞ്ഞ് 75,366ലെത്തി. 263 പോയന്റാണ് നിഫ്റ്റിയിലെ നഷ്ടം. 22,829 നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 410.08 ലക്ഷം കോടിയായി. കമ്പനികളുടെ മൂന്നാം പാദ പ്രവർത്തനഫലങ്ങളുടെ തുടക്കം അത്രതന്നെ മികച്ചതല്ല. ക്യാപിറ്റൽ ഗുഡ്‌സ്, ഹെൽത്ത് കെയർ, ടെലികോം മേഖലകളിൽ ഇരട്ടയക്ക നേട്ടം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഉപഭോക്തൃ ഉത്പന്നം, ബാങ്ക്, എണ്ണ, വാതകം തുടങ്ങിയ മേഖലകളെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.
വിപണിയെ കടുത്ത സമ്മർദത്തിലാക്കിയ പ്രധാന ഘടകം വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തുടർച്ചയായ പിന്മാറ്റമാണ്. 2025ൽ ജനുവരി 25വരെ 64,156 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അവർ വിറ്റൊഴിഞ്ഞത്. വിൽപന സമ്മർദം മന്ദഗതിയിലാകുന്നതിന്റെ സൂചനകളൊന്നുമില്ലാത്തതും വിപണിയെ പ്രതികൂലമായി ബാധിച്ചു.











