
ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. ഷക്കീൽ അഹമ്മദ് പാർട്ടി വിട്ടു. പാർട്ടിക്കകത്തെ ചില നേതാക്കളുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ ഇനി മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ മൂല്യങ്ങളോടുള്ള പ്രതിബദ്ധത ജീവിതം മുഴുവൻ തുടരുമെന്നും ഷക്കീൽ അഹമ്മദ് കൂട്ടിച്ചേർത്തു.
അഞ്ചുതവണ എംഎൽഎയായും പാർട്ടിയുടെ ദേശീയ വക്താവായും പ്രവർത്തിച്ചിട്ടുള്ള അഹമ്മദ്, ഏറെക്കാലം ബീഹാർ രാഷ്ട്രീയത്തിലെ സുപ്രധാന മുഖമായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ ബാധിക്കാതിരിക്കാനാണ് രാജി വൈകിച്ചതെന്നും തിരഞ്ഞെടുപ്പിന് ശേഷമാണ് അത് പുറത്തുവിട്ടതെന്നും അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
ഇതിനിടെ, ബീഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്നലെ പൂർത്തിയായി. എക്സിറ്റ് പോളുകൾ പ്രകാരം ബിജെപി–ജെഡിയു സഖ്യം മുന്നിൽ നിൽക്കുന്നു. 243 സീറ്റുകളിൽ 130-ലധികം സീറ്റുകൾ എൻഡിഎ നേടുമെന്നും 122 സീറ്റാണ് ഭൂരിപക്ഷത്തിനാവശ്യമെന്നും സർവേകൾ സൂചിപ്പിക്കുന്നു. നവംബർ 14നാണ് വോട്ടെണ്ണൽ.











