03:04am 15 May 2025
NEWS
ഈ മേഖലയിൽ സെൽഫ് പ്രൊമോഷൻ വളരെ പ്രധാനമാണ്, പെരിയോനേ റഹ്മാനേ.... പാടിയ ജിതിൻരാജ്
23/06/2024  11:29 PM IST
ശരത് സുബ്രഹ്മണ്യൻ
ഈ മേഖലയിൽ സെൽഫ് പ്രൊമോഷൻ വളരെ പ്രധാനമാണ്, പെരിയോനേ റഹ്മാനേ.... പാടിയ ജിതിൻരാജ്

ഭാഷ എന്തായാലും പാട്ടിനും സംഗീതത്തിനും അതിർവരമ്പുകൾ ഉണ്ടാവാറില്ല.   തമിഴിൽ ധാരാളം ഹിറ്റുകൾ സമ്മാനിച്ച ജിതിൻരാജ് ആടുജീവിതത്തിലെ പെരിയോനേ എന്ന ഗാനത്തിലൂടെ മലയാളമനസ്സുകളും കീഴടക്കുന്നു. ജിതിന്റെ വാക്കുകളിലൂടെ...

 

ഇതിനുമുമ്പ് ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും 'പെരിയോനെ റഹ്മാനേ' പാടാൻ കഴിഞ്ഞത് ഒരു നേട്ടമായി തോന്നുന്നുണ്ടോ?

തീർച്ചയായും. നല്ല പാട്ടുകൾ മുൻപ് ഒരുപാട് പാടിയിട്ടുണ്ടെങ്കിലും ഇതൊരു നേട്ടം തന്നെയാണ്. എന്റെ പേര് കൂടുതൽ ആളുകളിലേക്ക് എത്തിപ്പെട്ടത് ഈ പാട്ടിലൂടെ തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു.

അന്യഭാഷകളിലേക്ക് കൂടി ഈ പാട്ട് പാടി അവിടുള്ള പ്രേക്ഷകരുടെ ശ്രദ്ധയും നേടിയിരിക്കുന്നു എന്ത് തോന്നുന്നു?

ഞാൻ 2012-13 കാലയളവിൽ ഇവിടെ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. ആ സമയത്തൊക്കെ ഞാൻ പാടിയ പാട്ടുകൾ ആളുകൾക്ക് അറിയാമെങ്കിലും എന്റെ മുഖം അങ്ങനെ ഓർത്ത് വച്ചിരുന്നില്ല.. ഇപ്പോഴാണത് സാധ്യമായത്. ആളുകൾ എന്നെയും ഞാൻ പാടിയ പാട്ടുകളെയും ഒരുപോലെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

സെൽഫ് പ്രൊമോഷൻ തീരെ കുറവാണല്ലേ...

കുറവായിരുന്നു എന്നുതന്നെ വേണമെങ്കിൽ പറയാം. അതുകൊണ്ടാണല്ലോ ഞാൻ ആളുകളിലേക്ക് വലിയ രീതിയിൽ എത്താതെ പോയത്. മാത്രമല്ല ഈ ഒരു മേഖലയിൽ സെൽഫ് പ്രൊമോഷൻ വളരെ പ്രധാനമാണ്. ഇപ്പോൾ ചെറിയ രീതിയിൽ പ്രൊമോഷൻ തുടങ്ങിയിരിക്കുന്നു.

പൂർണ്ണശ്രീയും ഒരു പാട്ടുകാരിയാണല്ലോ...?

അതെ. മലയാളി പ്രേക്ഷകർക്ക് എന്നെ മനസ്സിലാകും എന്ന് കരുതുന്നു. ലിറ്റിൽ മാസ്റ്റേഴ്‌സ് എന്ന ഒരു റിയാലിറ്റി ഷോയിലെ വിന്നറായിരുന്നു ഞാൻ. അന്ന് ഞാൻ തീരെ കുട്ടിയായിരുന്നു.

എങ്ങനെയാണ് ജിതിൻ ഈ പാട്ടിലേക്ക് എത്തുന്നത്?

പിന്നണി ഗായകൻ ശ്രീനിവാസ് സാർ വഴിയാണ് അത് സംഭവിക്കുന്നത്. അന്യഭാഷാ ചിത്രങ്ങളിലെ ഗാനങ്ങളുടെ മലയാളം വേർഷനുകൾ ഞാൻ കുറെ പാടിയിട്ടുണ്ട്. അതിനുശേഷം കോറസ് വർക്കുകളും ചെയ്തിട്ടുണ്ട്. ഒരു ദിവസം ഞാൻ സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ ഈ പാട്ടിന്റെ ചർച്ചകൾ അവിടെ നടക്കുന്നുണ്ടായിരുന്നു. ഒരു മലയാളിശബ്ദം വേണമെന്ന് പറഞ്ഞപ്പോൾ എന്നെ വിളിക്കുകയായിരുന്നു. അന്നുതന്നെ ഞാൻ റഹ്മാൻ സാറിനെ കണ്ടു. അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ വച്ച് ഒരു മുക്കാൽ മണിക്കൂറോളം ജാം ചെയ്തു. അവിടെ നിന്നാണ് 'പെരിയോനെ റഹ്മാനെ' എന്ന ഗാനം പിറക്കുന്നത്.

അന്യഭാഷകളിലേക്ക് കൂടുതൽ പാടിയിരിക്കുന്നത് താങ്കളാണ്. അപ്പോൾ നേരിട്ട വെല്ലുവിളി?

മൊത്തം അഞ്ച് ഭാഷകളിലേക്കാണ് പാടിയിരിക്കുന്നത്. അതെല്ലാം ഞാൻ തന്നെയാണ് പാടിയത്. തമിഴ് എനിക്ക് അറിയാവുന്നതുകൊണ്ട് അതത്ര പ്രശ്‌നമായിരുന്നില്ല. ഹിന്ദിയായിരുന്നു കുഴപ്പം. പക്ഷേ സൗണ്ടിംഗ് ഒക്കെ ഞാൻ ശ്രദ്ധിച്ചു പാടാൻ ശ്രമിച്ചു. തെലുങ്കിലും, കന്നഡയിലും നമ്മളെ സഹായിക്കാൻ എൻജിനീയർമാരുണ്ട്.

ഈ പാട്ട് പ്രേക്ഷകർക്ക് ഇത്രയും ഇഷ്ടപ്പെടാൻ എന്താണ് കാരണമെന്നാണ് താങ്കൾ കരുതുന്നത്?

ഈ പാട്ടിൽ ഒരു പെയിനുണ്ട്. ഇത് കേൾക്കുന്ന ഓരോ ആൾക്കും മരുഭൂമിയിൽ നജീബ് അനുഭവിച്ച യാതനകൾ അറിയാൻ കഴിയും. എന്നോട് ബ്ലെസി സാർ പറഞ്ഞതും അതുതന്നെയായിരുന്നു. ആദ്യം റെക്കോർഡ് ചെയ്ത പാട്ട് കേട്ടിട്ട് അദ്ദേഹം പറഞ്ഞത് പാട്ട് എന്ന നിലയ്ക്ക് അത് നല്ലതാണെങ്കിലും ഒരു പെയിൻ അതിൽ കൊണ്ടുവരാൻ ശ്രമിക്കണം എന്നായിരുന്നു. അത് ഞാൻ ചെയ്തത് കൊണ്ടാവാം ആളുകൾക്ക് ഈ പാട്ട് അത്ര പ്രിയപ്പെട്ടത്.

റിയാലിറ്റി ഷോ ചെയ്തതിനുശേഷം അവസരങ്ങൾ ഒരുപാട് അന്വേഷിച്ചിരുന്നോ?

ഒരുപാട് സംഗീത സംവിധായകർക്ക് ഞാൻ പാടി റെക്കോർഡ് ചെയ്ത പാട്ടുകൾ അയച്ചുകൊടുത്തിട്ടുണ്ട്. ഒരുപാട് പേരെ നേരിട്ട് വിളിച്ചിട്ടുണ്ട്. അങ്ങനെയാണ് എനിക്ക് വിദ്യാസാഗർ സാറിന്റെ പാട്ട് പാടാൻ കഴിഞ്ഞത്.

തിയേറ്ററിലിരുന്ന് ഈ പാട്ട് കേട്ടപ്പോൾ പൂർണ്ണശ്രീക്ക് എന്തായിരുന്നു തോന്നിയത്?

ഒരുപാട് സന്തോഷം തോന്നി. പാട്ട് ഞാൻ മുൻപ് കെട്ടിരുന്നുവെങ്കിലും സിനിമയിലെ ദൃശ്യങ്ങളും ചേർത്തുവച്ചുകൊണ്ട് കേൾക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾതന്നെ ഒരുപാട് തവണ ഞാൻ ഈ പാട്ട് കേട്ടുകഴിഞ്ഞു.

കല്യാണം കഴിഞ്ഞിട്ട് വെറും രണ്ട് മാസമേ ആയിട്ടുള്ളൂ. ഈ പാട്ട് ഒരു വിവാഹസമ്മാനമായി തന്നെയാണോ കരുതുന്നത്?

പൂർണ്ണശ്രീ: തീർച്ചയായും ഇതിൽപ്പരം സന്തോഷം വെറെ കിട്ടാനില്ലല്ലോ. എവിടെയെങ്കിലും യാത്ര പോയാലോ എന്ന് തുടക്കത്തിൽ ആലോചിച്ചിരുന്നു. പക്ഷേ ഈ പാട്ട് നൽകിയ സന്തോഷം അതിനും മുകളിലാണ്.

ഡി ഇമാന്റെ പാട്ടുകളാണ് ഇത്രകാലം ജിതിൻ പാടിയിരുന്നത്. അവിടെ നിന്ന് എ.ആർ. റഹ്മാനിലേക്ക് എത്തുമ്പോൾ..?

രണ്ടുപേർക്കും രണ്ട് വ്യത്യസ്ത സ്റ്റൈലാണ്. തമിഴിൽ എനിക്കിത്രയും നല്ല പാട്ടുകൾ പാടാൻ അവസരം തന്നത് ഇമാൻ സാറാണ്. പ്രതിസന്ധി ഘട്ടത്തിൽ പോലും അദ്ദേഹം എന്നെ മോട്ടിവേറ്റ് ചെയ്തു. എന്റെ കഴിവിൽ പൂർണ്ണമായും വിശ്വസിച്ചു. തമിഴിലെ ചില ഹിറ്റ് പാട്ടുകളുടെ ഭാഗമാകാൻ കഴിഞ്ഞത് അതുകൊണ്ടുതന്നെയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.