
ദോഹ: റുമൈല ആശുപത്രിയുടെ സുരക്ഷാ സംവിധാനങ്ങൾ നവീകരിക്കുന്നതിനായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) നടപ്പിലാക്കുന്ന പദ്ധതിയുടെ 65 ശതമാനത്തിലധികം പ്രവൃത്തികൾ പൂർത്തിയായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവില് ഡിഫൻസിന്റെ നിർദ്ദേശങ്ങൾക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും അനുസൃതമായി, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
2027 ആദ്യ പാദത്തോടെ നവീകരണ പ്രവൃത്തികൾ പൂർണ്ണമായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ രോഗികൾക്കും സന്ദർശകർക്കും മെഡിക്കൽ ജീവനക്കാർക്കും കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം ഉറപ്പാക്കാൻ സാധിക്കും.ഫയർ അലാറം, ഫയർ ഫൈറ്റിംഗ് സംവിധാനങ്ങൾ, എമർജൻസി ലൈറ്റുകൾ, എക്സിറ്റ് അടയാളങ്ങൾ എന്നിവ പൂർണ്ണമായും നവീകരിച്ച് മാറ്റാസ്ഥാപിക്കും.
ഫയർ പ്രൂഫ് ഭിത്തികളും വാതിലുകളും സ്ഥാപിക്കുക, എമർജൻസി കോണിപ്പടികൾ മെച്ചപ്പെടുത്തുക തുടങ്ങിയ ജോലികളും ഇതിൽ ഉൾപ്പെടുന്നു.
ആശുപത്രി കെട്ടിടങ്ങളുടെ ഘടനാപരമായ ബലം ഘട്ടങ്ങളായി വിലയിരുത്തുകയും ആവശ്യമായ ഭാഗങ്ങൾ പുനരുദ്ധരിക്കുകയും ചെയ്യുന്നു..രാജ്യത്തെ പ്രാദേശിക വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി, പദ്ധതിക്കായി ഉപയോഗിക്കുന്ന വസ്തുക്കളുടെ 62 ശതമാനവും ഖത്തറിൽ തന്നെ നിർമ്മിച്ചവയാണ്. ഫയർ പ്രൂഫ് വാതിലുകൾ, നിർമ്മാണ സാമഗ്രികൾ, വാൾ സിസ്റ്റങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ, ബിഐഎം (Building Information Modelling), ലേസർ സ്കാനിംഗ് തുടങ്ങിയ അത്യാധുനിക ത്രീഡി സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. ഇത് പദ്ധതി നടപ്പിലാക്കുന്നതിലുണ്ടാകുന്ന നിർമ്മാണ സാമഗ്രികളുടെ അനാവശ്യ നഷ്ടം 15 ശതമാനത്തോളം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്ന് അഷ്ഗാൽ പ്രോജക്ട് മാനേജർ എഞ്ചിനീയർ അഹമ്മദ് അൽ ഉബൈദ്ലി പറഞ്ഞു.










