
ദ്രുതഗതിയിൽ വികസിക്കുന്ന ബംഗളുരുവിന് മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം കൂടി ഉടനെ ലഭ്യമാകുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു നൽകുന്ന സൂചന. യാത്രക്കാരുടെ ബഹുല്യം കൊണ്ട് ശ്വാസം മുട്ടുകയാണ് കെംപഗൗഡ ഇന്റർ നാഷണൽ എയർപോർട്ട്. ഒരു ഗ്രീൻ ഫീൽഡ് വിമാനത്താവളം സ്ഥാപിച്ചുകഴിഞ്ഞാൽ അതിന്റെ 150 കിലോമീറ്റർ പരിധിയിൽ ചുരുങ്ങിയത് ഇരുപത്തിയഞ്ച് വർഷത്തേക്ക് മറ്റൊരു വിമാനത്താവളം അനുവദിക്കില്ലെന്ന നിയമമാണ് ബംഗളുരുവിന് പ്രശ്നമാകുന്നത്.കെംപഗൗഡ വിമാനത്താവളത്തിന്റെ പ്രാരംഭജോലികൾ ആരംഭിക്കുമ്പോൾ തന്നെ അതിന്റെ മാനേജ്മെന്റും കേന്ദ്ര ഗവണ്മെന്റും തമ്മിൽ കരാറൊപ്പിട്ടിരുന്നു. എന്നാൽ കെംപഗൗഡ എയർപോർട്ട് പതിനഞ്ച് വർഷത്തിനകം തന്നെ പൂർണ്ണ ലക്ഷ്യം കൈവരിച്ചു. നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും രണ്ടാമതൊരു റൺവെ നിർമ്മിച്ചിട്ടും യാത്രക്കാരുടെ ബാഹുല്യത്തിന് കുറവുണ്ടായില്ല. 2008 ലാണ് കെംപഗൗഡ എയർപോർട്ട് കമ്മീഷൻ ചെയ്തത്. കരാർപ്രകാരം നോക്കിയാൽ 2033 ൽ മാത്രമേ പുതിയ എയർപോർട്ട് ആരംഭിക്കാനാവുകയുള്ളൂ. എന്നാൽ പുതിയൊരു എയർപോർട്ട് ഉടനെ നിർമ്മിച്ചേ മതിയാവൂ. കർണാടകം മൂന്ന് ഇടങ്ങൾ കണ്ടെത്തുകയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ അവ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇടം അന്തിമമായി തീരുമാനിക്കുകയോ കേന്ദ്രാനുമതി നൽകുകയോ ചെയ്തിട്ടില്ല. വ്യവസായനഗരമായ ഹൊസൂരിൽ എയർപോർട്ട് സ്ഥാപിക്കാൻ തമിഴ്നാടും ശ്രമിക്കുന്നുണ്ട്. എന്നാൽ ഹൊസൂരും കെംപഗൗഡ എയർപോർട്ടിന്റെ 150 കിലോമീറ്റർ പരിധിയിലാണ്. കർണാടകവും തമിഴ്നാടും ഭരിക്കുന്നത് പ്രതിപക്ഷ പാർട്ടികളാണ് എന്ന പ്രശ്നമുവുമുണ്ട്. അതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഉണ്ടായത്. ബംഗളുരുവിലെ രണ്ടാം വിമാനത്താവളം ഉടനെ യാഥാർഥ്യമായേക്കും. അപ്പോഴും ഹൊസൂർ വിമാനത്താവളത്തെ കുറിച്ചുള്ള സസ്പെൻസ് തുടരും.
Photo Courtesy - Google











