
മുക്കം: മാതാവിനൊപ്പം യാത്ര ചെയ്യവേ സ്കൂട്ടർ അപകടത്തിൽപെട്ട് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. കൊടിയത്തൂർ കാരാട്ട് മുജീബിന്റെ മകൾ ഫാത്തിമ ജിബിൻ ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെ മുക്കം ഹൈസ്‌കൂൾ റോഡിൽവെച്ചാണ് ഫാത്തിമയും അമ്മ നെജിനാബിയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫാത്തിമയുടെ ജീവൻ രക്ഷിക്കാനായില്ല.
കുറ്റിപ്പാലയിൽനിന്ന് അഗസ്ത്യൻമുഴിയിലേക്ക് വരുന്നതിനിടെ നെജിനാബി ഓടിച്ചിരുന്ന സ്‌കൂട്ടർ ഇറക്കത്തിൽ നിയന്ത്രണംവിടുകയായിരുന്നു. തുടർന്ന് വൈദ്യുതത്തൂണിലിടിച്ച് സ്കൂട്ടർ താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മുക്കം അഗ്‌നിരക്ഷാസേനയെത്തി ഇരുവരെയും മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഫാത്തിമ ജിബിന്റെ ജീവൻരക്ഷിക്കാനായില്ല.
ഈ വാഹനത്തിന്റെ തൊട്ടുമുന്നിലായി പിതാവ് മറ്റൊരു ബൈക്കിലുണ്ടായിരുന്നു. ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. ഫാത്തിമ ജിബിന്റെ സഹോദരങ്ങൾ ഫാത്തിമ റെന, റാസി (ഇരുവരും ജി.എം.യു.പി. സ്‌കൂൾ കൊടിയത്തൂർ).











