
ന്യൂഡൽഹി: സ്വകാര്യ കോച്ചിംഗ് കേന്ദ്രങ്ങളുടെ ചൂഷണത്തിൽ നിന്നും മത്സരപ്പരീക്ഷകൾ സൃഷ്ടിക്കുന്ന അമിത മാനസിക സമ്മർദ്ദത്തിൽ നിന്നും വിദ്യാർത്ഥികളെ മോചിപ്പിക്കാൻ സ്കൂൾ പാഠ്യപദ്ധതിയിൽ കാതലായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നു. സ്കൂളുകളിൽ പഠിപ്പിക്കുന്നതും ദേശീയ പ്രവേശന പരീക്ഷകളിൽ ചോദിക്കുന്ന ചോദ്യങ്ങളും തമ്മിലുള്ള കൂറ്റൻ വിടവാണ് കുട്ടികളെ കോച്ചിംഗ് ക്ലാസുകളിലേക്ക് തള്ളിവിടുന്നതെന്ന കേന്ദ്ര വിദഗ്ദ്ധ സമിതി റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിച്ചു.
പഠനവും പരീക്ഷയും രണ്ടുതട്ടിൽ
നീറ്റ് യു.ജി, ജെ.ഇ.ഇ തുടങ്ങിയ പരീക്ഷകളുടെ നിലവാരം ശരാശരി വിദ്യാർത്ഥിയുടെ തയ്യാറെടുപ്പ് നിലവാരത്തേക്കാൾ വളരെ ഉയർന്നതാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.
ഫിസിക്സ് എന്ന കടമ്പ: കഴിഞ്ഞ മൂന്ന് വർഷത്തെ (2023, 2024, 2025) നീറ്റ് ചോദ്യപേപ്പറുകൾ വിശകലനം ചെയ്തതിൽ ഫിസിക്സാണ് ഏറ്റവും കടുപ്പമേറിയ വിഭാഗം. ഫിസിക്സിൽ ലഭിക്കുന്ന ചില മാർക്കുകളുടെ വ്യത്യാസം പോലും ആയിരക്കണക്കിന് റാങ്കുകളുടെ തള്ളിച്ചയ്ക്കാണ് വഴിവെക്കുന്നത്.
ചിന്തശേഷി അളക്കുന്ന ചോദ്യങ്ങൾ: സ്കൂൾ പഠനത്തിൽ അപ്പുറം ഉയർന്ന തലത്തിലുള്ള ആശയഗ്രഹണം, പ്രയോഗശേഷി, പ്രശ്നപരിഹാരം എന്നിവയാണ് പ്രവേശന പരീക്ഷകളിൽ പരിശോധിക്കപ്പെടുന്നത്. എന്നാൽ ഇത് സാധാരണ സ്കൂൾ ക്ലാസുകളിൽ നിന്ന് ലഭിക്കുന്നില്ല.
ജെ.ഇ.ഇ കാഠിന്യം: 2025-ലെ ജെ.ഇ.ഇ ചോദ്യപേപ്പറുകളിലും ഉയർന്ന മാർക്ക് നേടിയവർ വളരെ കുറവാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പാഠ്യപദ്ധതി പരിഷ്കരണത്തിന് അഞ്ച് പ്രധാന നിർദ്ദേശങ്ങൾ
ഏകീകൃത സിലബസ്: എൻ.സി.ഇ.ആർ.ടിയുടെയും (NCERT) വിവിധ സംസ്ഥാന ബോർഡുകളുടെയും പാഠ്യപദ്ധതി പ്രവേശന പരീക്ഷകളുടെ നിലവാരത്തിലേക്ക് ഉയർത്തുകയും ഏകോപിപ്പിക്കുകയും ചെയ്യണം.
ആറുമാസത്തെ ഇടവേള: പരീക്ഷാ സമ്മർദ്ദം കുറയ്ക്കാൻ ബോർഡ് പരീക്ഷകൾക്കും പ്രവേശന പരീക്ഷകൾക്കും ഇടയിൽ കുറഞ്ഞത് ആറുമാസത്തെ ഇടവേള നൽകണം.
വർഷത്തിൽ രണ്ടുതവണ പരീക്ഷ: നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ വീതം നടത്തണം.
അടിത്തറ സ്കൂളുകളിൽ: കുട്ടികളുടെ പ്രവേശന പരീക്ഷാ തയ്യാറെടുപ്പുകളുടെ കേന്ദ്രം കോച്ചിംഗ് സെന്ററുകളല്ല, മറിച്ച് സ്കൂളുകൾ തന്നെയാകണം.
സൗജന്യ ഡിജിറ്റൽ പഠനം: കേന്ദ്രസർക്കാർ ഒരുക്കുന്ന സൗജന്യ ഓൺലൈൻ കോച്ചിംഗ് സൗകര്യങ്ങൾ പരമാവധി ലഭ്യമാക്കി കോച്ചിംഗ് ആശ്രിതത്വം അവസാനിപ്പിക്കണം.
സ്കൂൾ വിദ്യാഭ്യാസവും മത്സരപ്പരീക്ഷകളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതോടെ സ്വകാര്യ കോച്ചിംഗ് സ്ഥാപനങ്ങളുടെ ചൂഷണം തടയാനും സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് തുല്യ അവസരം ഉറപ്പാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.










