
ന്യൂഡൽഹി: കൊട്ടക് അസറ്റ് മാനേജ്മെന്റ് കമ്പനി, മാനേജിങ് ഡയറക്ടർ നിലേഷ് ഷാ, മറ്റ് അഞ്ച് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സ്വീകരിച്ച നടപടികളും ചുമത്തിയ പിഴയും സുപ്രീംകോടതി ശരിവെച്ചു. മ്യൂച്വൽ ഫണ്ട് ചട്ടങ്ങൾ ലംഘിച്ചെന്ന കേസിലായിരുന്നു സെബി ഇവർക്കെതിരെ പിഴ ചുമത്തിയത്. കൊട്ടക് എഎംസിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യൂണിറ്റ് ഉടമകളുടെ താൽപര്യം മാത്രം മുൻനിർത്തി നിക്ഷേപ തീരുമാനങ്ങൾ കൈക്കൊള്ളേണ്ട ചുമതല ലംഘിച്ചതായാണ് സെബി കണ്ടെത്തിയത്. ഇത് മ്യൂച്വൽ ഫണ്ട് ചട്ടങ്ങളുടെ ലംഘനമാണെന്നും സെബി വിലയിരുത്തിയിരുന്നു.
വിധിപ്രസ്താവത്തിൽ അസറ്റ് മാനേജ്മെന്റ് മേഖലയ്ക്ക് ശക്തമായ മുന്നറിയിപ്പും സുപ്രീംകോടതി നൽകി. "ആദ്യം ചുമതല, പിന്നീട് ലാഭം; സെബി ചട്ടപാലനത്തിൽ ഒരിക്കലും വീഴ്ച സംഭവിക്കരുത്" എന്ന സന്ദേശമാണ് ഈ മേഖലയ്ക്ക് നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. മ്യൂച്വൽ ഫണ്ടുകളെ നിയന്ത്രിക്കുന്ന നിയമ-ചട്ടക്കൂട് കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യവും കോടതി ഊന്നിപ്പറഞ്ഞു.
കേസിൽ കൊട്ടക് എഎംസിക്ക് 30 ലക്ഷം രൂപ കോടതി ചെലവും കൊട്ടക് ട്രസ്റ്റിക്ക് 20 ലക്ഷം രൂപ കോടതി ചെലവും സുപ്രീംകോടതി ചുമത്തി.
നേരത്തെ, ചട്ടലംഘനത്തിന്റെ പേരിൽ കൊട്ടക് എഎംസിക്കും നിലേഷ് ഷായ്ക്കും മറ്റ് അഞ്ച് മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ സെബി ആകെ 1.6 കോടി രൂപ പിഴ ചുമത്തിയിരുന്നു. സെബിയുടെ കണ്ടെത്തലുകളും പിഴയും സുപ്രീംകോടതി ഇപ്പോൾ പൂർണമായും ശരിവെച്ചിരിക്കുകയാണ്.










