02:34am 15 May 2025
NEWS
'സത്രം ഭൂമി' ഇനി അവകാശികൾക്ക്; പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനറുതി
03/04/2025  07:01 PM IST
നെല്ലിക്കുത്ത് ഹനീഫ
സത്രം ഭൂമി ഇനി അവകാശികൾക്ക്; പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനറുതി
HIGHLIGHTS

ചരിത്രപരമായ സർക്കാർ നടപടി

രണ്ടേക്കാൽ നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് ഭരണകൂടം പിടിച്ചടക്കിയ ഭൂമി, പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഇരുനൂറോളം കുടുംബങ്ങൾക്ക് തിരികെ ലഭിച്ചു. മഞ്ചേരി നഗരസഭയിലെ പയ്യനാട് വില്ലേജിൽ ഉൾപ്പെടുന്ന മാലാംകുളം മുതൽ പയ്യനാട്-അത്താണിക്കൽ  വരെ വിവിധ സർവ്വേ നമ്പറുകളിലായി വ്യാപിച്ചു കിടന്ന  36.49 ഏക്കർ ഭൂമിയാണ് കൈവശക്കാർക്ക് തിരികെ ലഭിച്ചത്. സർക്കാരിന്റെ ചരിത്രപരമായ നീക്കമാണിത്. 
നിലവിൽ ഇരുന്നൂറോളം കുടുംബങ്ങൾ വീട് വെച്ച് താമസിക്കുന്ന പ്രദേശമാണിത്. ഇവരുടെ കൈവശത്തിന് അടിസ്ഥാനമായി രജിസ്റ്റർ ചെയ്ത ആധാരങ്ങളുമുണ്ട്. പതിറ്റാണ്ടുകളായി കയ്യേറ്റക്കാർ റവന്യൂ വിഭാഗത്തിനും, സർക്കാരിനും നൽകിയ അപേക്ഷകളിൽ സർക്കാർ നടത്തിയ പരിശോധനയ്ക്കും, പഠനത്തിനും ശേഷം ഭൂമി കൈവശക്കാർക്ക് വിട്ട് നൽകി റവന്യു വകുപ്പ് ഉത്തരവിറക്കുകയായിരുന്നു. 

ആധികാരിക കൈവശക്കാർക്ക് പൂർണ്ണാവകാശത്തോടെ ഭൂമി വിട്ട് നൽകണം എന്നാവശ്യപ്പെട്ട് കൈവശക്കാരനായ അബ്ദുഹാജിയുടെ നേതൃത്വത്തിൽ 1976-ലാണ്  ഒരു സംഘം കുടിയേറ്റക്കാരാണ് ഇതിനായുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. പലരും മരണപ്പെട്ടിട്ട് വർഷങ്ങൾ പിന്നിട്ടു. ബ്രിട്ടീഷുകാർ പിടിച്ചടക്കിയ ഈ ഭൂമി 1922-ൽ 'പാട്ടഭൂമിയായി' സെറ്റിൽമെന്റ് രജിസ്റ്ററിൽ റീമാർക്സ് രേഖപ്പെടുത്തിയത് കാരണം, ഇത് സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഉടമസ്ഥാവകാശം സർക്കാരിനാണെന്ന വാദവുമായി 2010-ൽ കൈവശക്കാരിൽ നിന്ന് ഭൂനികുതി സ്വീകരിക്കുന്നത് സർക്കാർ നിർത്തി. സർക്കാർ രേഖകളിൽ സത്രം വക ഭൂമിയെന്നാണ് ഇതറിയപ്പെട്ടിരുന്നതും. 

സത്രംവക ഭൂമിയുടെ പിറവി 'കേരള സിംഹം' എന്നറിയപ്പെട്ടിരുന്ന കേരളവർമ്മ പഴശ്ശിരാജയ്ക്കൊപ്പം ചേർന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരെ നിരന്തരം പോരാടിയ, പയ്യനാട് അത്തൻ കുരിക്കളുടെ ഉടസ്ഥതയിലുള്ളതായിരുന്നു ഈ ഭൂമി. അത്തൻകുരിക്കൾ ബ്രിട്ടിഷ് ഗവൺമെന്റിന് നിരന്തരം തലവേദന സൃഷ്ടിച്ചതോടെ, അദ്ദേഹത്തെ പിടിച്ച് നൽകുന്നവർക്ക് 5,000 രൂപ പാരിതോഷികം മലബാർ കളക്ടർ പ്രഖ്യാപിച്ചിരുന്നു. 1801-ൽ പെരിന്തൽമണ്ണയ്ക്ക് സമീപം മപ്പാട്ടുകരയിൽ വെച്ച് ബ്രിട്ടീഷ് പട്ടാള മേധാവി വാട്സന്റെ നേതൃത്വത്തിലുള്ള സൈന്യം കുരിക്കളെ കീഴ്പ്പെടുത്തി വധിക്കുകയായിരുന്നു. അദ്ദേഹത്തോട് കലി തീരാത്ത ബ്രിട്ടീഷ് ഭരണാധികാരികൾ കുരിക്കളുടെ വസ്തുവകകളും, ഭൂമിയും കണ്ടുകെട്ടുകയും ചെയ്തു. ഇതേതുടർന്ന് കുറച്ച് കാലങ്ങൾക്ക് ശേക്ഷം, അത്തൻ കുരിക്കളുടെ മകൻ കുഞ്ഞമ്മദ് കുരിക്കൾ ബ്രിട്ടീഷ് സർക്കാറിന് സമർപ്പിച്ച അപേക്ഷ പരിഗണിച്ച് നികുതിയും, പാട്ടവും നൽകണമെന്ന വ്യവസ്ഥയോടെ ഈ ഭൂമി ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തിന് തിരികെ നൽകി.

കുഞ്ഞമ്മദ് കുരിക്കളുടെ മരണ ശേഷം പിന്നീട് ഈ ഭൂമിയ്ക്ക് ബ്രിട്ടീഷ് സർക്കാർ 15,965 രൂപ ജന്മവില നിശ്ചയിക്കുകയും, എട്ട് ഗഡുക്കളായി ഈ തുക സർക്കാരിലേക്ക് അടവാക്കി കൊള്ളാമെന്ന വ്യവസ്ഥയുണ്ടാക്കി, കുഞ്ഞഹമ്മദ് കുരിക്കളുടെ മക്കളായ ഖാൻ ബഹദൂർ അഹമ്മദ് കുരിക്കൾ, മൊയ്തീൻകുട്ടി കുരിക്കൾ എന്നിവർക്ക് പതിച്ച് നൽകി. 1864-ൽ ഇവരുടെ കൈവശത്തിന് സർക്കാർ കൈച്ചീട്ട് എഴുതി വാങ്ങുകയും, ഇതും പ്രകാരമുള്ള തുക അവർ അടവാക്കുകയും ചെയ്തു. ഇപ്രകാരം 1864-ൽ ജന്മമായി തിരികെ നൽകിയ ഭൂമി, 1869-ൽ വീണ്ടും പാട്ടവ്യവസ്ഥ കൊണ്ടുവന്ന്, ആകെയുള്ള ഭൂമിയിൽ കുറച്ച് ഭാഗം ഒഴിവാക്കി ശേഷിക്കുന്നവ മലബാറിലെ ചില സത്രങ്ങളുടെ സംരക്ഷണ ചെലവിനുള്ളത് കണ്ടെത്താനായി സർക്കാർ മാറ്റി വയ്ക്കുകയായിരുന്നു. ഇതോടെ ഈ ഭൂമി 'സത്രം വക' ഭൂമിയായി പിന്നീട് അറിയപ്പെട്ട് തുടങ്ങി. സത്രം ഭൂമിയുടെ സെറ്റിൽമെന്റ് രജിസ്റ്ററിൽ സ്വകാര്യ വ്യക്തികളുടെ പേരിൽ സ്വകാര്യ ഭൂമിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വകാര്യ ഭൂമികളുടെത് പോലെ ഫെയർവാല്യൂ നിശ്ചയിക്കുകയും, റവന്യൂ അവകാശങ്ങൾ ഉടമകൾ അനുഭവിച്ച് വരികയും ചെയ്തു. അതേസമയം പുറമ്പോക്ക് രജിസ്റ്ററിൽ സത്രം ഭൂമി എന്നായി രേഖപ്പെടുത്തുകയും ചെയ്തു.

ഭൂമിക്കായുള്ള പോരാട്ടം

വില്ലേജുതലം മുതൽ സെക്രട്ടറിയേറ്റ് വരെ നീണ്ടുപോയതായിരുന്നു സത്രംഭൂമി വിഷയം. 'പാട്ടംഭൂമി' എന്ന്  സെറ്റിൽമെൻറ് രജിസ്റ്ററിൽ റിമാക്സ് കുറിക്കപ്പെട്ട ഭൂമിയ്ക്ക്, കൊല്ലത്തിൽ 22 ക 7 അണ പാട്ടം നിശ്ചയിച്ച് കൊല്ലം തോറും ഏൽപ്പിച്ച് കൊടുക്കുന്ന ഭൂമി എന്ന രേഖപ്പെടുത്തിയതിന്റെ അപകടങ്ങൾ ബോധ്യപ്പെട്ട ഭൂവുടമകൾ ഈ അനീതിക്കെതിരെ റവന്യൂ അധികൃതരേയും, ജില്ലാ കളക്ടറേയും പല തവണ സമീപിച്ചു. ഒരു ഫലവുമുണ്ടായില്ല. മഞ്ചേരി എം.എൽ.എ അഡ്വ. എം ഉമ്മർ ഈ വിഷയം നിയമസഭയിലും അവതരിപ്പിച്ചു. ഭൂമി ജന്മം പതിച്ച് നൽകുന്നതിനുള്ള നടപടികൾ കൈകൊള്ളണം എന്നാവശ്യപ്പെട്ട് 'സത്രം ഭൂമി സംരക്ഷണ സമിതി' എന്ന പേരിൽ വി അബ്ദുഹാജി കൺവീനറും, ബ്രിട്ടീഷുകാർ കൊലപ്പെടുത്തിയ അത്തൻ കുരിക്കളുടെ താവഴിയിലെ ആറാം തലമുറക്കാരനായ കുഞ്ഞഹമ്മദ് കുരിക്കൾ എന്ന കുഞ്ഞാൻ കുരിക്കൾ ട്രഷററുമായി കമ്മിറ്റി രൂപീകരിച്ച്, വിവിധ അദാലത്തുകളിലും, ഓഫീസുകളിലും, നിവേദനങ്ങളും, ഫയലുകളുമായി കേറിയിറങ്ങി. 

1994-ൽ ഏറനാട് തഹസിൽദാർ സത്രം ഭൂമിയുടെ അന്നത്തെ 47 ഭുവുടമകളുടെ പട്ടിക പ്രസിദ്ധീകരിച്ച്, അവർക്ക് ഭൂമി പതിച്ച് നൽകാനുള്ള നടപടികളിലേക്ക് നീങ്ങിയെങ്കിലും, 1995-ലെ മുനിസിപ്പൽ- കോർപ്പറേഷൻ ചട്ട പ്രകാരം പരമാവധി പതിച്ച് നൽകാവുന്ന ഭൂമി 10 സെന്റ് ആയി നിജപ്പെടുത്തിയിരുന്നത് മുഖ്യ തടസ്സമായി മാറി. മുനിസിപ്പൽ- കോർപ്പറേഷൻ ഭൂമി പതിച്ച് നൽകൽ ചട്ട പ്രകാരം, 10 സെന്റ് കുറവുള്ളവർക്ക് ഭൂമി നൽകാമെന്നും, 10 സെന്റിൽ കൂടുതൽ ഭൂമിയുള്ളവർ അതനുസരിച്ച് വില നൽകാൻ തയ്യാറാണോ എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഏറനാട് തഹസിൽദാരോട് സർക്കാർ ആവശ്യപ്പെട്ടു.  വില നിശ്ചയിച്ച് ഭൂമി പതിച്ച് നൽകാമെന്ന സർക്കാറിന്റെ നിർദ്ദേശം കുടിയറ്റക്കാർ അംഗീകരിച്ചില്ല. തുടർന്ന് 24 ഭൂവുടമകൾ സർക്കാർ അനുവർത്തിക്കുന്ന അനീതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. 

ഇതിനിടയിലെല്ലാം ഭൂവുടമകൾ നികുതി ഒടുക്കുകയും, സ്ഥലം ക്രയവിക്രയം നടത്തുകയും ചെയ്തിരുന്നു. നികുതി സ്വീകരിച്ചിരുന്നത് 'പലവക' എന്ന ഇനത്തിലായിരുന്നു. ഇതിനിടെ, കൈമാറ്റം, ദാനം, പാട്ടം എന്നിങ്ങനെയായി  47 പേരുടെ ഉടമസ്ഥതയിൽ  ഉണ്ടായിരുന്ന ഭൂമി 180 പേരുടെ ഉടമസ്ഥതയിലായി മാറുകയും ചെയ്തു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സത്രംഭൂമിയുടെ കൈവശക്കാരിൽ നിന്ന്  ഭൂനികുതി സ്വീകരിക്കണമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി  നിർദ്ദേശം നൽകിയെങ്കിലും, ചുവപ്പു നാടകളുടെ സങ്കീർണ്ണത കാരണം വിഷയം വീണ്ടും അനന്തമായി നീണ്ടു. സത്രം ഭൂമി സംരക്ഷണ സമിതി പ്രവർത്തകർ ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച് തങ്ങളുടെ നിർണ്ണായകാവസ്ഥ നേരിൽ ബോധ്യപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം റവന്യൂ മന്ത്രി അടൂർ പ്രകാശ് അനുകൂല നിലപാട് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. 

ഗവൺമെന്റ് ഭൂമി കയ്യടക്കിയവർ എന്നാരോപിക്കപ്പെട്ട കുടിയേറ്റക്കാരുടെ, വിഷയം പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ പട്ടയ ബോർഡ് അദാലത്തിൽ നിർദ്ദേശമുണ്ടായി. ഇതും പ്രകാരം റവന്യു ഉദ്യോഗസ്ഥർ സത്രംഭൂമി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചത് ഇപ്രകാരമായിരുന്നു. സത്രം വക ഭൂമി അത്തൻ കുരിക്കൾക്ക് പൂർണ്ണ അവകാശമുള്ള സ്വകാര്യ ഭൂമിയാണ്. നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവത്യാഗം ചെയ്ത ഒരു വ്യക്തിയോട് ബ്രിട്ടീഷുകാർ നടത്തിയ ക്രൂരതയായിരുന്നു ടി ഭൂമി പിടിച്ചെടുക്കാനുണ്ടായ കാരണം. ഈ അതിക്രമത്തെ ന്യായീകരിച്ച് കൊണ്ട്, ഇത് സർക്കാർ ഭൂമിയാണെന്ന നിലപാട് തുടരുന്നത് ഒട്ടും ന്യായമല്ല. ബ്രിട്ടീഷുകാരുടെ ഭീകര നടപടിയെ ഇപ്പോഴും ശരി വയ്ക്കുന്നതാണ് നിലവിലുള്ള സർക്കാർ നടപടി. ബ്രിട്ടീഷുകാരുടെ ദേശവിരുദ്ധ നിലപാടിനെ തിരുത്താൻ ജനാധിപത്യ സർക്കാരിന് ബാധ്യതയുള്ളതിനാൽ, ചരിത്രത്തിന് സംഭവിച്ച തെറ്റ് ഇനിയെങ്കിലും തിരുത്തപ്പെടേണ്ടതാണെന്നും, കൈവശക്കാരുടെ റവന്യൂ അവകാശങ്ങളെ നിഷേധിക്കാതെ പ്രസ്തുത ഭൂമി അവർക്ക് തന്നെ വിട്ട് നൽകുന്നതിനായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് പ്രശ്നം പരിഹരിക്കപ്പെടേണ്ടതുമാണെന്ന് വ്യക്തമാക്കി ഏറനാട് തഹസിൽദാർ ലാൻഡ് ബോർഡ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

 ഇതിന് പുറമെ ഭൂവുടമകൾക്ക് അനുകൂലമായ ഉത്തരവ് ഹൈക്കോടതി  പുറപ്പെടുവിക്കുകയും, നാല് മാസത്തിനകം  ഇക്കാര്യത്തിൽ തീരുമാനം കൈകൊള്ളാൻ സർക്കാറിനോട് നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് ഭൂമി ഉടമകൾക്ക് തിരിച്ച് നൽകാൻ ലാൻഡ് റവന്യൂ കമ്മീഷണറും, ജില്ലാ കളക്ടറും റവന്യു വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. വിവാദമായ സത്രംവക ഭൂമിയെ സ്വകാര്യ ജന്മഭൂമിയായി കണക്കാക്കി, ഭൂവുടമകളുടെ സാധുവായ ആധാരങ്ങളുടെ അടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കുവാനും, സാധുവായ ആധാരങ്ങളിലൂടെ അല്ലാതെ ഭൂമി കൈവശം വയ്ക്കുന്നവർക്ക് ലാൻഡ് ട്രൈബ്യൂണൽ മുമ്പാകെ ക്രയ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാനും ജില്ലാ കളക്ടറോട് റവന്യൂ വകുപ്പ് നിർദ്ദേശിച്ചു. 1976 മുതൽ ഈ വിഷയം ഉയർത്തി അത്യധ്വാനം ചെയ്ത ഔതക്കുട്ടി, വള്ളിക്കുന്നേൽ വർഗ്ഗീസ്, കുരുണിയൻ ഹംസഹാജി തുടങ്ങി പലരും ഇന്ന് ജീവിച്ചിരിപ്പില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.