
ജാർഖണ്ഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ സംഘപരിവാർ പ്രകോപനം. ജംഷഡ്പുർ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കന്യാസ്ത്രീകളെയും പത്തൊൻപത് കുട്ടികളെയും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ്ദൾ പ്രവർത്തകർ മതപരിവർത്തനം ആരോപിച്ച് തടഞ്ഞുവെക്കുകയായിരുന്നു.
മതപരിവർത്തനം ചൂണ്ടിക്കാട്ടി കന്യാസ്ത്രീകളെയും കുട്ടികളെയും തടഞ്ഞ വിവരം വിഎച്ച്പി, ബംജ്‌റംഗ്ദൾ പ്രവർത്തകർ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നു. ഇതോടെ പ്രകോപനവുമായി കൂടുതൽ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലേക്കെത്തി. ഇതോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും പൊലീസും വിഷയത്തിൽ ഇടപെട്ടു. കന്യാസ്ത്രീകളെയും സംഘത്തെയും സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തു. ജംഷഡ്പുർ രൂപതയുടെ കീഴിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ പോയതാണെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കി. ഇതോടെയാണ് കന്യാസ്ത്രീകളെയും ഒപ്പമുണ്ടായിരുന്ന കുട്ടികളെയും പൊലീസ് വിട്ടയച്ചത്.











