10:59pm 07 June 2026
NEWS
സലിംകുമാറിന് കലാകേരളം കണ്ണീരോടെ വിട നൽകി; സംസ്കാരം മതപരമായ ചടങ്ങുകളില്ലാതെ
07/06/2026  04:34 PM IST
NILA
സലിംകുമാറിന് കലാകേരളം കണ്ണീരോടെ വിട നൽകി; സംസ്കാരം മതപരമായ ചടങ്ങുകളില്ലാതെ

കൊച്ചി: മലയാളികളുടെ പ്രിയനടൻ സലിംകുമാറിന് നാടിന്റെ അന്ത്യാഞ്ജലി. പറവൂർ ചിറ്റേത്തുകരയിലെ ‘ലാഫിങ് വില്ല’യിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരച്ചടങ്ങുകൾ നടന്നു. കുടുംബാംഗങ്ങളും സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നൂറുകണക്കിന് പേരാണ് അവസാനമായി അദ്ദേഹത്തെ യാത്രയാക്കാൻ എത്തിയത്.

സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചതോടെ മകൻ ചന്തു വികാരാധീനനായി പൊട്ടിക്കരഞ്ഞു. ചിതയ്ക്ക് തീകൊളുത്തുന്നതിന് മുമ്പ് ചന്തുവും ആരോമലും പിതാവിന് അവസാന ചുംബനം നൽകി. ഭാര്യ സുനിതയും കണ്ണീരോടെ വിടപറഞ്ഞു. തുടർന്ന് മക്കളായ ചന്തുവും ആരോമലും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്.

മുഖ്യമന്ത്രി വി.ഡി. സതീശൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രി പി.സി. വിഷ്ണുനാഥ്, ജനപ്രതിനിധികൾ, സിനിമാരംഗത്തെ പ്രമുഖർ, താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികൾ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ടൗൺഹാളിൽ നടന്ന പൊതുദർശനത്തിനുശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

സ്വന്തം ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകളൊന്നുമില്ലാതെയായിരുന്നു സംസ്കാരം. അസ്ഥി പുഴയിൽ ഒഴുക്കുന്നതുൾപ്പെടെയുള്ള മരണാനന്തര ചടങ്ങുകൾ വേണ്ടെന്നും അദ്ദേഹം നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സലിംകുമാർ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img