
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, രാഷ്ട്രീയ പിൻബലത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗങ്ങളാകുന്നവർക്ക് കാത്തിരിക്കുന്നത് കോടികളുടെ ആനുകൂല്യങ്ങളും രാജകീയ സുഖജീവിതവും. 2025 ഫെബ്രുവരിയിൽ സർക്കാർ നടപ്പാക്കിയ വൻ ശമ്പള പരിഷ്കരണത്തോടെ ചെയർമാന്റെയും അംഗങ്ങളുടെയും വരുമാനവും പെൻഷനും റെക്കോർഡ് വേഗതയിലാണ് ഉയർന്നത്.
ശമ്പള വർദ്ധനവ് ഇങ്ങനെ:
ചെയർമാൻ: മുൻപ് 2.24 ലക്ഷം രൂപയായിരുന്ന അടിസ്ഥാന ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പർടൈം സ്കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമാക്കി 3.81 ലക്ഷം രൂപയായി ഉയർത്തി. ക്ഷാമബത്തയും (DA) യാത്രാബത്തയും (TA) ചേരുമ്പോൾ ഇത് പ്രതിമാസം നാലര ലക്ഷത്തോളം രൂപ വരും.
അംഗങ്ങൾ: അടിസ്ഥാന ശമ്പളം 2.19 ലക്ഷത്തിൽ നിന്ന് ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിന് തുല്യമായി 3.73 ലക്ഷം രൂപയാക്കി. ഇതിനുപുറമെ 35,000 രൂപ വീട്ടുവാടകയായും 10,000 രൂപ വാഹന ബത്തയായും ലഭിക്കും.
മറ്റ് ആനുകൂല്യങ്ങൾ: ജീവിതാവസാനം വരെയുള്ള സൗജന്യ വിദ്ഗ്ധ ചികിത്സയും ഇവർക്ക് സർക്കാർ ഉറപ്പുനൽകുന്നു.
ആജീവനാന്ത പെൻഷൻ കൊള്ളാം
കേവലം 6 വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതോടെ ഇവർക്ക് ലഭിക്കുന്നത് ജീവനക്കാർ സ്വപ്നം കാണുന്നതിലും അപ്പുറമുള്ള പെൻഷൻ തുകയാണ്:
ചെയർമാന്റെ പെൻഷൻ: 1.25 ലക്ഷത്തിൽ നിന്ന് 2.50 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു.
അംഗങ്ങളുടെ പെൻഷൻ: 1.20 ലക്ഷത്തിൽ നിന്ന് 2.25 ലക്ഷം രൂപയായും ഉയർത്തി.
യുവനേതാവിന് ആജീവനാന്ത ഭാഗ്യം: മുൻപ് 50 വയസ്സിന് മുകളിലുള്ളവരെ മാത്രം പരിഗണിച്ചിരുന്ന കീഴ്‌വഴക്കം മാറ്റിമറിച്ച് 30 വയസ്സുള്ള ഡി.വൈ.എഫ്.ഐ നേതാവിനെ വരെ പി.എസ്.സി അംഗമായി നിയമിച്ചിരുന്നു. 36-ാം വയസ്സിൽ കാലാവധി തീരുമ്പോൾ മുതൽ പ്രതിമാസം 2.25 ലക്ഷം രൂപ പെൻഷനായി ഈ യുവതിക്ക് ജീവിതാവസാനം വരെ ലഭിക്കും.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ കേരളത്തിൽ!
ജനസംഖ്യയിൽ മുന്നിലുള്ള ഉത്തർപ്രദേശിനേക്കാളും യു.പി.എസ്.സി (UPSC) യേക്കാളും വലിയ ജംബോ കമ്മിറ്റിയാണ് കേരള പി.എസ്.സിക്ക് ഉള്ളത്. ചെയർമാൻ അടക്കം 21 പേരാണ് കേരളത്തിലുള്ളത്.
സംസ്ഥാനം / കമ്മീഷൻഅംഗങ്ങളുടെ എണ്ണം
കേരളം21
തമിഴ്‌നാട്14
കർണാടകം94
ഉത്തർപ്രദേശ‌്9
യു.പി.എസ്.സി9
തെലങ്കാന7
ആന്ധ്രപ്രദേശ്7
മഹാരാഷ്ട്ര3
ഇത്രയധികം അംഗങ്ങളും പ്രതിമാസം 83 ലക്ഷത്തിലധികം രൂപയുടെ ശമ്പളച്ചെലവുമുണ്ടായിട്ടും, സംസ്ഥാനത്തെ വിവിധ റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമനം 50 ശതമാനം പോലും എത്തുന്നില്ല എന്നതാണ് ഉദ്യോഗാർത്ഥികളെ നിരാശരാക്കുന്നത്. ആശാ വർക്കർമാരും താൽക്കാലിക ജീവനക്കാരും തുച്ഛമായ വേതനത്തിനായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുമ്പോഴാണ് രാഷ്ട്രീയ വീതംവെപ്പിലൂടെ എത്തുന്നവർക്ക് ഈ കോടികളുടെ സുഖജീവിതമെന്നത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്.
പി.എസ്.സി അംഗങ്ങളുടെ ശമ്പള വർദ്ധനവ് സംബന്ധിച്ച ചർച്ച
കേരള പി.എസ്.സി അംഗങ്ങളുടെ ഉയർന്ന ശമ്പളവും ആജീവനാന്ത പെൻഷനും പൊതുഖജനാവിന് വരുത്തുന്ന ബാധ്യതയെക്കുറിച്ചും, ഇത് വെട്ടിക്കുറയ്ക്കണമെന്ന ആവശ്യങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന മാധ്യമ ചർച്ചയാണിത്.










