
ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച കവാടം ചെന്നൈയിൽ പ്രദർശനത്തിനു വെച്ചു. നടൻ ജയറാം ഉൾപ്പെടെയുള്ള പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്ന് ഈ കവാടം ജയറാമിന്റെ വീട്ടിലെത്തിച്ചും പൂജകൾ നടത്തി. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ശബരിമലയിലെ സ്വർണപ്പാളി ശ്രീകോവിലിന്റെ വാതിലെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ചെന്നൈയിലും പ്രദർശനം നടത്തിയെന്ന വിവരം പുറത്തു വരുന്നത്. നടൻ ജയറാം ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പിന്നീട് ദൃശ്യങ്ങൾ വാസ്തവമാണെന്ന് ജയറാം സ്ഥിരീകരിക്കുകയും ചെയ്തു.
2019ലെ ചടങ്ങിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. ശബരിമല അയ്യപ്പന്റെ നടയും കട്ടിളപ്പടിയുമെന്ന നിലയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി വാതിൽ ചെന്നൈയിൽ പ്രദർശിപ്പിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന് ജയറാം വ്യക്തമാക്കി. ശബരിമലയിലേക്കുള്ള വാതിൽ തൊട്ടുതൊഴാൻ ഉണ്ണികൃഷ്ണൻ പോറ്റി കാരണം തനിക്ക് ഭാഗ്യം ലഭിച്ചെന്നാണ് വാർത്താ ചാനലുകൾക്ക് നൽകിയ പ്രതികരണത്തിൽ ജയറാം പറയുന്നത്.
അതേസമയം, പാളികൾ ബെംഗളൂരുവിലേക്ക് കൊണ്ടുപോയ കാര്യം ഉണ്ണികൃഷ്ണൻ പോറ്റി സ്ഥിരീകരിച്ചു. ശബരിമലയിൽ നിന്നിറങ്ങുന്നവർ നേരെ വീട്ടിൽ പോയിട്ടാണ് മറ്റിടങ്ങളിലേക്ക് പോകുന്നതെന്നും അതുകൊണ്ടാണ് പാളികൾ ബെംഗളൂരുവിലേക്ക് കൊണ്ടു വന്നതെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിശദീകരണം. അധികാരികൾ തന്നിട്ടാണ് പാളികൾ കൊണ്ടുപോയതെന്നും ഇതിന് തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണം പൂശുന്നതിനായി പാളികൾ 45 ദിവസം കൈവശം വെച്ചതിനും അദ്ദേഹം വിശദീകരണം നൽകി. സെപ്റ്റംബർ 19-നകം തിരികെ ഏൽപ്പിക്കാനായിരുന്നു ദേവസ്വം നിർദേശം. ഉടൻതന്നെ ചെന്നൈയിൽ സ്വർണം പൂശി എത്തിക്കണമെന്ന് ദേവസ്വം ബോർഡ് പറയാതിരുന്നതിനാലാണ് പാളികൾ 45 ദിവസം കൈവശം വെച്ചത്.











