
കൊച്ചി: ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണപ്പാളികൾക്ക് പകരം തിരിച്ചെത്തിച്ചത് നിക്കലും അക്രിലിക് പോളിമറും കലർന്ന വ്യാജ മിശ്രിതമെന്ന് കണ്ടെത്തൽ. വി.എസ്.എസ്.സിയിലെ (വിക്രം സാരാഭായ് സ്പേസ് സെന്റർ) ശാസ്ത്രജ്ഞർ നടത്തിയ അതീവ സങ്കീർണ്ണമായ പരിശോധനയിലാണ് സ്വർണക്കൊള്ളയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കേസ് പരിഗണിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച്, കോടതി നേരത്തെ പ്രകടിപ്പിച്ച ആശങ്കകൾ ശരിയാണെന്ന് പ്രഥമദൃഷ്ട്യാ തെളിയുന്നതായി നിരീക്ഷിച്ചു.
ശാസ്ത്രീയ തെളിവുകൾ പുറത്ത്
സ്വർണത്തിന് സമാനമായ തിളക്കവും നിറവുമുള്ള നിക്കൽ ലോഹമാണ് തട്ടിപ്പിനായി പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. പഴയ സ്വർണപ്പാളികളിൽ അവ ഒട്ടിക്കാൻ ഉപയോഗിച്ചിരുന്ന മെർക്കുറിയുടെ (രസം) അംശം ഉണ്ടായിരുന്നു. എന്നാൽ തിരിച്ചെത്തിച്ച പാളികളിൽ മെർക്കുറിക്ക് പകരം അക്രിലിക് പോളിമറാണ് കണ്ടെത്തിയത്. പഴയ പാളികളുടെ കനവും നിലവിലെ പാളികളിലെ രാസഘടകങ്ങളും തമ്മിലുള്ള വലിയ വ്യത്യാസം ആസൂത്രിതമായ കവർച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയെ അറിയിച്ചു.
ഗൂഢാലോചനയിലേക്ക് വിരൽചൂണ്ടി കോടതി
ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ വൈകാരിക സ്വഭാവവും ഉന്നതതലത്തിലുള്ള ഗൂഢാലോചനയും കണക്കിലെടുത്ത് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞരുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകി. കേസ് ഫെബ്രുവരി ഒൻപതിന് വീണ്ടും പരിഗണിക്കും.
അന്വേഷണം വ്യാപിപ്പിക്കുന്നു
ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികൾ മോഷ്ടിച്ച കേസിലെ 16 പ്രതികളിൽ 11 പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് 13 പ്രതികളാണുള്ളത്. കൊടിമരം പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ടും കൂടുതൽ അന്വേഷണം നടത്തും.
- ഇതുവരെ 202 സാക്ഷിമൊഴികൾ രേഖപ്പെടുത്തി.
- പ്രതികളുടെ ആസ്തിവിവരങ്ങളും ഭൂമി ഇടപാടുകളും അന്വേഷണ പരിധിയിലാണ്.
- ചില പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.
ലോഹക്കൂട്ടുകളുടെ കൃത്യമായ അളവും അവയുടെ കാലപ്പഴക്കവും കണ്ടെത്താൻ ശേഷിയുള്ള വി.എസ്.എസ്.സിയിലെ ലോകോത്തര നിലവാരത്തിലുള്ള ലാബിലെ പരിശോധനാ ഫലം കേസിൽ നിർണ്ണായക വഴിത്തിരിവാകുമെന്നുറപ്പാണ്.










