
ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് എല്ലാ കേസുകളിലും ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. വാഗ്ദാനം നൽകിയ വ്യക്തിയുടെ ഉദ്ദേശ്യം നിർണായകമാണ്. ഇത് താൽക്കാലികമായ ലൈംഗിക താൽപ്പര്യം മാത്രം മുൻനിർത്തിയാണോ അതോ വിവാഹമെന്നത് ആത്മാർത്ഥമായ വാഗ്ദാനമായിരുന്നോ എന്ന് കോടതികൾ സൂക്ഷ്മമായി പരിശോധിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സമ്മതത്തോടെയുള്ള ലൈംഗികബന്ധവും ബലാത്സംഗവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു ബന്ധം തകരുമ്പോൾ അത് ബലാത്സംഗമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. വിവാഹ വാഗ്ദാനം നൽകിയ ശേഷം അത് പാലിക്കാൻ കഴിയാതെ വരുന്നതും, ദുരുദ്ദേശ്യത്തോടെ വ്യാജ വാഗ്ദാനം നൽകുന്നതും തമ്മിൽ നിയമപരമായി വേർതിരിച്ച് കാണണം. നിയമത്തെ ദുരുപയോഗം ചെയ്യാൻ ഇത് വഴിയൊരുക്കരുത്. ലൈംഗിക താൽപ്പര്യം മാത്രം ലക്ഷ്യമാക്കി കള്ളവാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അത് ബലാത്സംഗമായി കണക്കാക്കാം. എന്നാൽ, ആത്മാർത്ഥമായ വാഗ്ദാനം നൽകിയ ശേഷം സാഹചര്യങ്ങൾ കാരണം വിവാഹം നടക്കാതെ പോയതാണെങ്കിൽ അത് ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്നും സുപ്രീം കോടതി വിധിന്യായത്തിൽ പറയുന്നു.
വിവാഹ വാഗ്ദാന കേസുകൾ കൂടുതൽ കൃത്യതയോടെയും നീതിയോടെയും കൈകാര്യം ചെയ്യാൻ ഈ വിധി സഹായിക്കുമെന്നാണ് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നത്.











