പ്രതിശ്രുത വധുവിനെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു; അമിതമായി ലൈംഗിക ഉത്തേജക മരുന്നുകൾ ഉപയോഗിച്ച യുവാവിന് ദാരുണാന്ത്യം

ന്യൂഡൽഹി: ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവ് അമിതമായി ലൈംഗിക ഉത്തേജക മരുന്നുകൾ ഉപയോഗിച്ചിരുന്നെന്ന് പൊലീസ്. ഗുരുഗ്രാം സെക്ടർ 53-ലെ വാടക ഫ്ലാറ്റിൽ താമസിച്ചിരുന്ന രോഹിത് ലാൽ(29) മരിച്ച സംഭവത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലൈംഗിക ഉത്തേജക മരുന്നുകളുടെ അമിത ഉപയോഗം മരണത്തിന് കാരണമായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
ഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു നാഗ്പുർ സ്വദേശിയായ രോഹിത്. സഹപ്രവർത്തകന്റെ വിവരത്തെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. പതിവായി ഒരുമിച്ചാണ് ഓഫിസിലേക്കു പോകാറുണ്ടായിരുന്നതെന്ന് സഹപ്രവർത്തകൻ പൊലീസിനോട് പറഞ്ഞു. ഫോൺ വിളികൾക്ക് മറുപടി ലഭിക്കാത്തതിനെ തുടർന്ന് ഫ്ലാറ്റിലെത്തിയപ്പോൾ വാതിൽ തുറന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്തു കയറിയപ്പോൾ രോഹിത്തിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ നിന്ന് വിവിധ മരുന്നുകളുടെയും ഹെൽത്ത് സപ്ലിമെന്റുകളുടെയും പാക്കറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. തന്റെ പ്രതിശ്രുത വധുവിനെ യുവാവ് ഫ്ലാറ്റിലേക്ക് ക്ഷണിച്ചിരുന്നതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. എന്നാൽ, അവർ എത്തുന്നതിനു മുൻപേ മരണം സംഭവിച്ചതായി കരുതുന്നു. അമിതമായ മരുന്ന് ഉപയോഗത്തെ തുടർന്ന് ഹൃദയാഘാതമുണ്ടായിരിക്കാമെന്നതാണ് നിലവിലെ സംശയം.
ശരിയായ മരണകാരണം കണ്ടെത്തുന്നതിനായി ആന്തരിക അവയവങ്ങളുടെ സാമ്പിളുകളും കണ്ടെത്തിയ മരുന്നുകളും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമായ നിഗമനത്തിലെത്താനാകൂവെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.










