
കൊച്ചി: മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയിൽ രണ്ട് യുവതികളെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. സിന്ധു, അലീന എന്നിവരാണ് അറസ്റ്റിലായത്. 25കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. മോഡലിങ് ജോലിയെന്ന പേരിൽ ദുബൈയിലേക്ക് കൊണ്ടുപോയ ശേഷം ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.
സിന്ധുവിനെ മുംബൈയിൽ നിന്നുമാണ് പിടികൂടിയത്. അലീനയെ കൊച്ചിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അലീന മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മോഡലിങ് രംഗത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വലിയ സെക്‌സ് റാക്കറ്റിന്റെ ഭാഗമായാണ് പ്രതികൾ പ്രവർത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നിരവധി യുവതികളെ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതുവരെ മൂന്ന് പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
ദുബൈയിൽ എത്തിച്ച ശേഷം ലഹരി വസ്തുക്കൾ നൽകി പീഡിപ്പിച്ചെന്നും, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി തുടർച്ചയായി ചൂഷണം നടത്തിയെന്നുമാണ് യുവതികളുടെ മൊഴി. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഗുണ്ടാസംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.










