
മുംബൈ: അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ഉപരോധമുള്ള ടാങ്കറുകൾക്ക് അദാനി ഗ്രൂപ്പിൻ്റെ തുറമുഖങ്ങളിൽ വിലക്ക്. ഇത് ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതിയെ സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
റഷ്യയിൽനിന്നുള്ള അസംസ്‌കൃത എണ്ണ കൂടുതലും ഉപരോധമുള്ള ടാങ്കറുകൾ വഴിയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഉപരോധം നിലവിൽ വന്നതിന് ശേഷം രജിസ്ട്രേഷനില്ലാത്ത 'ഷാഡോ' ടാങ്കറുകളും റഷ്യൻ എണ്ണ നീക്കത്തിനായി ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നായ അദാനിയുടെ മുന്ദ്ര തുറമുഖം വഴിയാണ് പഞ്ചാബിലെ ഭട്ടിൻഡയിലുള്ള എച്ച്പിസിഎൽ-മിത്തൽ എനർജി ലിമിറ്റഡിൻ്റെ റിഫൈനറിയിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഈ തുറമുഖം ഉപയോഗിക്കുന്നുണ്ട്.
സാധാരണയായി, ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങൾ മാത്രമാണ് ഇന്ത്യ പരിഗണിക്കാറുള്ളത്. ഒരു രാജ്യത്തിൻ്റെ മാത്രം ഉപരോധങ്ങൾ പരിഗണിക്കാറില്ല.
അതിനാൽ, രാജ്യത്തെ മറ്റ് തുറമുഖങ്ങളിൽ ഈ കപ്പലുകൾക്ക് നിലവിൽ പ്രവേശിക്കുന്നതിന് തടസ്സങ്ങളില്ല. അദാനി ഗ്രൂപ്പിനെതിരേ അമേരിക്കയിൽ കേസ് നിലനിൽക്കുകയും അത് ഒഴിവാക്കാനുള്ള കമ്പനിയുടെ ശ്രമം തടസ്സപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടിയെന്നത് ശ്രദ്ധേയമാണ്.











