
വാഷിംഗ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ കുടുംബ ജീവിതം പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും വേർപിരിയുന്നുവെന്ന വാർത്തകൾ അമേരിക്കയിൽ പ്രചരിക്കുകയാണ്. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മിഷേൽ ഒബാമ പങ്കെടുക്കില്ലെന്ന് ഒബാമയുടെ ഓഫീസ് സ്ഥിരീകരിച്ചതോടെയാണ് ഇരുവരും വേർപിരിയുകയാണോ എന്ന അഭ്യൂഹം ശക്തമായത്.
ഈ മാസം ഇത് രണ്ടാം തവണയാണ് മിഷേൽ ഒബാമ ഒരു ഔദ്യോഗിക പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. ജനുവരി ഒമ്പതിന് നടന്ന അമേരിക്കൻ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ ശവസംസ്‌ക്കാര ചടങ്ങിലും മിഷേൽ ഒബാമ പങ്കെടുത്തിരുന്നില്ല. ഈ രണ്ട് സംഭവങ്ങളും കൂട്ടി വായിച്ചാണ് ഇരുവരുടെയും വേർപിരിയൽ സമൂഹ മാധ്യമങ്ങളുൾപ്പെടെ ചർച്ച ചെയ്യുന്നത്. എക്സിലൂടെ നിരവധി പ്രതികരണങ്ങളാണ് ഇത് സംബന്ധിച്ച് ഉയർന്നു വരുന്നത്.
അതേ സമയം കൃത്യമായ നിലപാടുള്ള സ്ത്രീയാണ് മിഷേൽ ഒബാമയെന്നും അതു കൊണ്ടാകാം ജിമ്മി കാർട്ടറുടെ ശവസംസ്‌ക്കാര ചടങ്ങിലടക്കം അവർ പങ്കെടുക്കാതിരിക്കുന്നതെന്നും എക്സിലൂടെ ചിലർ അഭിപ്രായമായി രേഖപ്പെടുത്തിയിട്ടുണ്ട്. മിഷേലിന്റെ അമ്മ ഈയിടയ്ക്കാണ് മരിച്ചതെന്നും അതിന്റെ ദുഖത്തിൽ തുടരുകയാണ് അവർ ഇപ്പോഴുമെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.











