
രാജ്യത്ത് കോവിഡ് പടർന്നുപിടിക്കുന്നതിനിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കണമെങ്കിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതോടെയാണ് കോവിഡ് നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തുമോ എന്നതരത്തിൽ ചർച്ചകൾ ഉയരുന്നത്. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയെ സന്ദർശിക്കുന്നതിന് മുമ്പ് ആർടി- പിസിആർ ടെസ്റ്റ് ചെയ്യണമെന്നാണ് നിർദ്ദേശം.
ഡൽഹി തിരഞ്ഞെടുപ്പിലെ വിജയത്തിൽ അനുമോദിക്കാൻ മോദി സംസ്ഥാനത്തെ എല്ലാ പാർട്ടി നേതാക്കളെയും അത്താഴവിരുന്നിന് ക്ഷണിച്ചിരുന്നു. ഇന്ന് വൈകിട്ട് 7.30-നാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. പുതിയ നിർദ്ദേശം അനുസരിച്ച് ആർടി-പിസിആർ ചെയ്ത് നെഗറ്റീവാണെന്ന് ഉറപ്പാക്കുന്നവർക്ക് മാത്രമേ അത്താഴവിരുന്നിൽ പങ്കെടുക്കാനാകൂ.
24 മണിക്കൂറിനിടെ 306 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.. ആറു മരണവുമുണ്ടായി. മൂന്നെണ്ണം കേരളത്തിലും കർണാടകയിൽ രണ്ടും മഹാരാഷ്ട്രയിൽ ഒന്നും കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്ത് 7000 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ കേരളത്തിലാണ് പോസിറ്റീവ് കേസുകൾ കൂടുതൽ. ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഡൽഹി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. കോവിഡ് വ്യാപനം മുന്നിൽകണ്ട് രാജ്യത്ത് തയ്യാറെടുപ്പുകൾ നടത്താനുള്ള മോക് ഡ്രില്ലുകൾ സംഘടിപ്പിച്ചിരുന്നു.











