
ന്യൂഡൽഹി: ഇന്ത്യ ഹിന്ദു രാഷ്ട്രം ആണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. അതിന് ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും ആർഎസ്‌എസ് 100-ാം വാർഷികാഘോഷത്തിൽ സംസാരിക്കവെ മോഹൻ ഭാഗവത് പ്രഖ്യാപിച്ചു. ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും രാജ്യത്തെ നിർവചിക്കുന്നതിന്റെ അടിസ്ഥാനമാണെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.
“കിഴക്ക് സൂര്യൻ ഉദിക്കുന്നു. അത് എപ്പോഴായി ഉദിക്കുന്നതായി നമ്മൾക്കറിയില്ല. അതിനും ഭരണഘടനാ അംഗീകാരം ആവശ്യമാണ് എന്ന് ആരും പറയുന്നില്ല. അതുപോലെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. മാതൃരാജ്യത്തെ മാനിക്കുന്നവരും ഇന്ത്യൻ സംസ്കാരത്തെ വിലമതിക്കുന്നവരും ഹിന്ദുസ്ഥാന്റെ മണ്ണിൽ ജീവിക്കുന്നതുവരെയും ഇത് നിലനിൽക്കും”.- മോഹൻ ഭാഗവത് പറഞ്ഞു. ജനനത്തെ അടിസ്ഥാനമാക്കിയുള്ള ജാതിവ്യവസ്ഥ ഹിന്ദുത്വത്തിന്റെ മുഖമുദ്രയല്ലെന്നും, ഇന്ത്യൻ സംസ്കാരവും ഹിന്ദുമത ഭൂരിപക്ഷവും കണക്കിലെടുക്കുമ്പോൾ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ആർഎസ്‌എസ് എപ്പോഴും വാദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ജനനത്തെ അടിസ്ഥാനമാക്കിയുള്ള ജാതിവ്യവസ്ഥ ഹിന്ദുത്വത്തിന്റെ മുഖമുദ്രയല്ല. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആണെന്ന് ആർഎസ്‌എസ് എപ്പോഴും വാദിച്ചിട്ടുണ്ട്. നമ്മുടെ സംസ്കാരവും ഹിന്ദുമതത്തിനുള്ള ഭൂരിപക്ഷവും കണക്കിലെടുക്കുമ്പോൾ അത് വ്യക്തമാണ്. ‘മതേതരത്വം’ യഥാർത്ഥത്തിൽ ഭരണഘടനയുടെ ആമുഖത്തിന്റെ ഭാഗമായിരുന്നില്ല. 1976ലെ ഭരണഘടനാ ഭേദഗതിയിലൂടെ, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ‘സോഷ്യലിസ്റ്റ്’ എന്ന പദത്തോടൊപ്പം ഇതും ചേർത്തു’’ – മോഹൻ ഭാഗവത് പറഞ്ഞു.











