
ലോകത്ത് ഭീകരവാദവും ഏകാധിപത്യവും പ്രോത്സാഹിപ്പിക്കുകയാണ് അമേരിക്കയെന്ന് ആർ എസ് എസിന്റെ കുറ്റപ്പെടുത്തൽ. ജനാധിപത്യത്തിന്റെ പേരിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വേച്ഛാധിപത്യവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നതെന്നും ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നു. ജനാധിപത്യത്തിന്റെ സ്വയംപ്രഖ്യാപിത മിശിഹയെന്നാണ് ലേഖനത്തിൽ ട്രംപിനെ പരിഹസിക്കുന്നത്.
വ്യാപര യുദ്ധവും തീരുവയും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടാനും ദുർബലപ്പെടുത്താനുള്ള പുതിയ ആയുധങ്ങളായി മാറിയിരിക്കുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾ പ്രസക്തവും കാര്യക്ഷമവുമല്ലെന്നും ലേഖനം കുറ്റപ്പെടുത്തുന്നുണ്ട്.
റഷ്യയിൽനിന്ന് എണ്ണവാങ്ങി യുക്രൈൻ യുദ്ധത്തെ സഹായിക്കുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്കുള്ള തീരുവ 50 ശതമാനമാക്കി യുഎസ് ഉയർത്തിയിരുന്നു. ഇത് ഓഗസ്റ്റ് 27-നാണ് നിലവിൽ വരുന്നത്. അതിനുമുൻപ് വ്യാപാരക്കരാറിലെത്താനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ഭാഗത്തുനിന്ന് നടന്നുവരുകയാണെന്നാണ് റിപ്പോർട്ട്. അമേരിക്കയുമായി അടുപ്പം കാത്തുസൂക്ഷിക്കാൻ കേന്ദ്രവും നരേന്ദ്ര മോദിയും ശ്രമിക്കുന്നതിനിടെയാണ് നിലപാട് മാറ്റത്തിന്റെ സ്വരവുമായി ആർഎസ്എസ് മുഖപത്രം രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.











