
ഹിന്ദുക്കൾക്ക് മതം ചോദിച്ച് കൊല്ലാൻ സാധിക്കില്ലെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആർഎസ്എസ് മേധാവിയുടെ പ്രതികരണം. ഇത് ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത മോഹൻ ഭാഗവത്, വഅത് വൈകാതെ തന്നെ യാഥാർത്ഥ്യമാകുമെന്നും കൂട്ടിച്ചേർത്തു.
മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ലെന്നും അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനിൽക്കുന്നതെന്നും ആർ എസ് എസ് മേധാവി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടമായത്. ആറ് ഭീകരർ ചേർന്നാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് ഇന്ത്യ കടുത്ത നടപടികളിലേക്കാണ് നീങ്ങുന്നത്.
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ രണ്ട് തീവ്രവാദികളുടെ വീടുകൾ ഭരണകൂടം തകർത്തു. ആക്രമണത്തിൽ പങ്കാളികളായ രണ്ട് പ്രാദേശിക തീവ്രവാദികളുടെ വീടുകളാണ് തകർത്തത്. ജില്ലാ ഭരണകൂടമാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവർ ഭീകരാക്രമണത്തെ തുടർന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോർട്ട്. ത്രാൽ സ്വദേശിയായ ആസിഫ് ഹുസൈൻ, ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ എന്നീ ഭീകരരുടെ വീടുകളാണ് തകർത്തത്. ഇരുവരും ലഷ്കർ-ഇ- ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിട്ടുണ്ട്.











